January 29, 2021
January 29, 2021
ദോഹ: ഖത്തറില്‍ കൊവിഡ് രോഗികളുടെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും എണ്ണം അടുത്ത ഒന്നോ രണ്ടോ ആഴ്ചയ്ക്കിടയില്‍ വര്‍ധിക്കുകയാണെങ്കില്‍ രാജ്യത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മുന്നറിയിപ്പ്. രോഗ വ്യാപനം കൂടിയാല്‍ മുമ്പ് ഏര്‍പ്പെടുത്തിയ തരത്തിലുള്ള നിയന്ത്രണങ്ങളിലേക്ക് ഖത്തര്‍ മടങ്ങുമെന്നും പകര്‍ച്ചവ്യാധികള്‍ക്കെതിരായ തയ്യാറെടുപ്പുകള്‍ക്കായുള്ള ദേശീയ സമിതി കോ ചെയര്‍, ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അടുത്തിടെയായി ഖത്തറിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ക്രമമായും സ്ഥിരമായും വര്‍ധിക്കുന്നത് കൊവിഡ് രണ്ടാം തരംഗത്തിന്റെ ആദ്യ സൂചനയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അടുത്ത കുറച്ച് ദിവസങ്ങളിലെ ഡാറ്റ ലഭിക്കുന്നതോടെ അറിയാന്‍ കഴിയും. ലോകമെമ്പാടും പല രാജ്യങ്ങളിലും കൊവിഡ്-19 ന്റെ രണ്ടാം തരംഗമോ മൂന്നാം തരംഗമോ ഉണ്ടാകുന്നുണ്ട്. ഇത് 2020 ലെ ആദ്യ തരംഗത്തേക്കാള്‍ ശക്തമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കൊവിഡ്-19 രോഗികളുടെ എണ്ണത്തിലും ഐ.സി,യുവില്‍ പ്രവേശിപ്പിക്കപ്പെട്ടവരുെട എണ്ണത്തിലും അടുത്തിടെ ഉണ്ടായ വര്‍ധനവ് വളരെയധികം ആശങ്കാജനകമാണ്. ജനങ്ങള്‍ പ്രതിരോധ മുന്‍കരുതലുകള്‍ പാലിക്കുന്നതിന് എന്നത്തേതിനേക്കാളും പ്രാധാന്യം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതുവഴി വേഗത കൈവരിക്കുന്നതിന് മുമ്പ് തന്നെ രണ്ടാം തരംഗത്തെ ഒഴിവാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാവരും മാസ്‌ക് ധരിക്കുകയും ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും ചെയ്യണം. സാമൂഹ്യ അകലം പാലിക്കുകയും ആളുകളുടെ ഒത്തുചേരല്‍ ഒഴിവാക്കുകയും വേണം.
രാജ്യത്തെ കൊവിഡ്-19 പ്രതിരോധ വാക്‌സിന്റെ 50,000-ാമത്തെ ഡോസ് നല്‍കിയെന്നും അദ്ദേഹം അറിയിച്ചു. ഇത് അത്ഭുതകരമായ നേട്ടവും സുപ്രധാനമായ ചുവടുവയ്പ്പുമാണെന്നും അദ്ദേഹം പറഞ്ഞു. ഫൈസര്‍/ബയോണ്‍ടെക് വാക്‌സിനാണ് ഖത്തറില്‍ നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്നത്.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.