November 29, 2019
November 29, 2019
ദോഹ : അറേബ്യൻ ഗൾഫ് കപ്പിൽ ഇന്ന് നടക്കുന്ന മത്സരങ്ങളിൽ ഖത്തർ യമനെയും യു.എ.ഇ ഇറാഖിനെയും നേരിടും. ഇരുപത്തിനാലാമത് ഗൾഫ് കപ്പിൽ ആതിഥേയരായ ഖത്തറിന്റെ രണ്ടാം മത്സരമാണിത്. ഇന്ന് രാത്രി എട്ടിന് ഖലീഫാ രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. ഇറാഖുമായുള്ള ആദ്യമത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെട്ട സാഹചര്യത്തിൽ സെമി ഫൈനൽ സാധ്യത നിലനിർത്തണമെങ്കിൽ ഖത്തറിന് ജയം അനിവാര്യമാണ്.
ഇറാഖിനെതിരായ ഖത്തറിന്റെ പരാജയം ഫുട്ബോൾ ആരാധകരെ ശരിക്കും ഞെട്ടിച്ചിരുന്നു. പൊരുതി കളിച്ചെങ്കിലും കിട്ടിയ അവസരങ്ങളൊന്നും ഗോളാക്കി മാറ്റാൻ ഖത്തറിന് കഴിഞ്ഞിരുന്നില്ല. ഇതിൽ നിന്ന് പാഠം ഉൾക്കൊണ്ട് ശക്തമായ തിരിച്ചു വരവിന് ഒരുങ്ങുന്നതിനിടെയാണ് പ്രതിരോധ താരം ബാസം അൽ റാവിയുടെ പരിക്കും ടീമിന് വെല്ലുവിളിയാവുന്നത്. റാവിയുടെ പരിക്ക് ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്ന് ഖത്തർ ഫുട്ബോൾ അസോസിയേഷനും കോച്ച് ഫെലിക്സ് സാഞ്ചസും സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ശക്തമായ ഗ്രൂപ്പിൽ പരമാവധി കഠിനാധ്വാനം ചെയ്ത് വിജയം ഉറപ്പാക്കാൻ തന്നെയാവും ഖത്തർ ശ്രമിക്കുക.
അതേസമയം, ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ ഇറാഖിനെതിരെ പൊരുതാനിറങ്ങുന്ന യു.എ.ഇക്കും മത്സരം കടുത്ത വെല്ലുവിളിയാകും. ഖത്തറിനെതിരായ മത്സരത്തിൽ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെ തളച്ച ഇറാഖിനെതിരെ വേണ്ടത്ര കരുതലോടെ തന്നെയായിരിക്കും യു.എ.ഇ കളത്തിലിറങ്ങുക. ആദ്യമത്സരത്തിൽ യമനെ തോൽപിച്ച് ഗ്രൂപ്പ് എ യിൽ മികച്ചു നിൽക്കുന്ന യു.എ.ഇ ക്ക് ഇറാഖിന്റെ പ്രതിരോധ നിര ഭേദിച്ച് മുന്നേറാൻ കഴിഞ്ഞാൽ ടൂർണമെന്റിൽ അത് മികച്ച നേട്ടമാകും.
ഇന്ന് വൈകീട്ട് 5.30 ന് ഖലീഫാ സ്റ്റേഡിയത്തിൽ തന്നെയാണ് യു.എ.ഇ - ഇറാഖ് മത്സരവും നടക്കുക.