June 07, 2021
June 07, 2021
ന്യൂഡല്‍ഹി: 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി വാക്സിന് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂണ്‍ 21 മുതലായിരിക്കും എല്ലാവര്‍ക്കും വാക്സിന് സൗജന്യമായി നല്‍കുക. കേന്ദ്രസര്‍ക്കാര്‍ വാക്സിന് വാങ്ങി സംസ്ഥാനങ്ങള്‍ക്ക് നല്‍കും. ലഭ്യമാവുന്ന വാക്സിനുകളില്‍ 75 ശതമാനം സൗജന്യമായി വിതരണം ചെയ്യും. 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കും.ജനങ്ങൾക്ക് വാക്സിൻ സൗജന്യമായി നൽകാത്തതിതിനെതിരെ സുപ്രീം കോടതി ഉൾപെടെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളും വാക്സിൻ സൗജന്യമായി നൽകണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
മൂന്ന് വാക്സിനുകള്‍ക്ക് ഉടന്‍ അനുമതി ലഭിക്കും. ഇവയുടെ പരീക്ഷണം നടക്കുകയാണ്. രണ്ട് മെയ്ഡ് ഇന്‍ ഇന്ത്യ വാക്സിനുകള്‍ ഒരു വര്‍ഷത്തിനുള്ളിലെത്തും. മൂക്കിലുപയോഗിക്കാന്‍ കഴിയുന്ന വാക്സിനും രാജ്യത്തെത്തും. കുട്ടികളിലെ വാക്സിന് പരീക്ഷണം പുരോഗമിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുേമ്ബാഴാണ് മോദിയുടെ പരാമര്‍ശം. വിദേശത്ത് നിന്ന് വാക്സിന് കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. വാക്സിന് ഉല്‍പാദനം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 23 കോടി പേര്‍ക്ക് ഇതുവരെ വാക്സിന് നല്‍കിയിട്ടുണ്ട്.
മെയ്ഡ് ഇന്‍ ഇന്ത്യ വാക്സിനുകള്‍ നിരവധി പേരുടെ ജീവന്‍ രക്ഷിക്കും. രണ്ടാം തരംഗത്തിന് മുമ്ബ് കോവിഡ് മുന്‍നിര പോരാളികള്‍ക്ക് വാക്സിന് നല്‍കി. അല്ലെങ്കില്‍ എന്താവുമായിരുന്നു സ്ഥിതിയെന്നും മോദി ചോദിച്ചു. നൂറ്റാണ്ടിനിടയില്‍ രാജ്യത്തുണ്ടായ ഏറ്റവും വലിയ മഹാമാരിയാണ് കോവിഡ്. രാജ്യം ഒറ്റക്കെട്ടായാണ് കോവിഡിനെ നേരിടുന്നത്. ജനങ്ങള്‍ ആത്മവിശ്വാസം കൈവിടരുതെന്നും മോദി പറഞ്ഞു.