March 11, 2021
March 11, 2021
ദോഹ: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിദ്ധ്യം ഖത്തറില്‍ കണ്ടെത്തി. കൊറോണ വൈറസിന്റെ യു.കെ വകഭേദമാണ് ഖത്തറില്‍ കണ്ടെത്തിയത്. വാര്‍ത്താ സമ്മേളനത്തില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ പകര്‍ച്ചവ്യാധി വിഭാഗം മേധാവി ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ ആണ് ഇക്കാര്യം അറിയിച്ചത്.
വൈറസിന്റെ യു.കെ വകഭേദത്തിന് രോഗവ്യാപനശേഷി കൂടുതലാണ്. അതിനാല്‍ തന്നെ ഇത് ജനങ്ങള്‍ക്കിടയില്‍ മുമ്പത്തെക്കാള്‍ വേഗത്തില്‍ രോഗം പടര്‍ത്തുന്നതിന് കാരണമായേക്കാം. രോഗത്തിന്റെ തീവ്രതയിലും പുതിയ വൈറസ് വ്യത്യാസം വരുത്താനിടയുണ്ട്.
'വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ കര്‍ശനമായ ക്വാറന്റൈന്‍ നയം ഖത്തറില്‍ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ എത്തുന്നത് പരമാവധി വൈകിപ്പിച്ചു. എന്നാല്‍ ഇപ്പോള്‍ അറബ് മേഖലയിലും ഖത്തറിലും പുതിയ രോഗികളില്‍ ആ.1.1.7 എന്നറിയപ്പെടുന്ന യു.കെ വകഭേദം കണ്ടെത്തി.' -അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഖത്തറില്‍ ജനങ്ങള്‍ക്ക് നല്‍കുന്ന ഫൈസര്‍/ബയോണ്‍ടെക് വാക്‌സിനും മൊഡേണ വാക്‌സിനും യു.കെ വകഭേദത്തിനെതിരെയും ഫലപ്രദമായി പ്രവര്‍ത്തിക്കുമെന്നാണ് ആശ്വാസം നല്‍കുന്ന കാര്യമെന്നും അദ്ദേഹം പറഞ്ഞു.
'രാജ്യത്ത് ഓരോ ദിവസവും കൊവിഡ്-19 രോഗികളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. രോഗലക്ഷണങ്ങളുള്ള പലരും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നു. ചിലരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നു. എങ്കിലും ഫെബ്രുവരി മുതല്‍ ഖത്തറില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം രാജ്യത്തെ പുതിയ കേസുകളുടെ എണ്ണം കുറയ്ക്കാന്‍ കഴിഞ്ഞു. സര്‍ക്കാറിന്റെയും ജനങ്ങളുടെയും സംയുക്തമായ ശ്രമങ്ങളാണ് ഇതിന് കാരണം.' -ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.
ലോകമെമ്പാടും അതിവേഗം നടക്കുന്ന വാക്‌സിനേഷന്‍ പ്രോഗ്രാമിലൂടെ ജനജീവിതം ഉടന്‍ സാധാരണനിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.എന്നാല്‍ ഇത് ഏതാനും ആഴ്ചകള്‍ കൊണ്ടോ മാസങ്ങള്‍ കൊണ്ടോ സംഭവിക്കില്ല. ഖത്തറില്‍ ഇതുവരെ ആകെ 380,000 വാക്‌സിന്‍ ഡോസുകള്‍ നല്‍കി. പ്രതിദിനം 15,000 ത്തില്‍ അധികം ഡോസ് വാക്‌സിനാണ് രാജ്യത്ത് ഇപ്പോള്‍ നല്‍കുന്നത്. വാക്‌സിനെടുത്ത ആര്‍ക്കും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.