August 11, 2020
August 11, 2020
ദോഹ : ദോഹയിൽ നിന്നും തിങ്കളാഴ്ച രാത്രി 9.25 ന് കണ്ണൂരിലേക്ക് പോകേണ്ടിയിരുന്ന ഇൻഡിഗോ വിമാനത്തിലെ യാത്രക്കാർ കേന്ദ്രസർക്കാരിന്റെ പുതുക്കിയ മാർഗനിർദേശപ്രകാരമുള്ള രജിസ്‌ട്രേഷൻ പൂർത്തിയാക്കാതെ വിമാനത്താവളത്തിലെത്തിയത് ആശയക്കുഴപ്പമുണ്ടാക്കി. യാത്ര ചെയ്യാനെത്തിയവരിൽ പകുതിയിലേറെ പേരും രജിസ്റ്റർ ചെയ്യാതെയാണ് വിമാനത്താവളത്തിൽ എത്തിയത്. ഇതേതുടർന്ന് ബോർഡിങ് പാസ് അനുവദിക്കാതിരുന്ന ജീവനക്കാരും യാത്രക്കാരും തമ്മിൽ ഏറെ നേരം വാക്കേറ്റമുണ്ടായി.ഒടുവിൽ എല്ലാ യാത്രക്കാരും നടപടികൾ പൂർത്തിയാക്കിയ ശേഷം 45 മിനുട്ടിലേറെ വൈകിയാണ് വിമാനം പുറപ്പെട്ടത്.സ്വന്തമായി ഇ മെയിൽ വിലാസം പോലുമില്ലാത്ത പ്രായമായവരും സ്ത്രീകളും ഉൾപ്പെടെയുള്ളവരാണ് രജിസ്ട്രേഷനുമായി ബന്ധപ്പെട്ടുണ്ടായ ആശയക്കുഴപ്പത്തെ തുടർന്ന് ബുദ്ധിമുട്ടിലായത്.
വിദേശരാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തുന്നവർ ചുരുങ്ങിയത് 72 മണിക്കൂർ മുമ്പെങ്കിലും https://www.newdelhiairport.in/airsuvidha/apho-registration (പ്രത്യേകം നിറത്തിൽ അടയാളപ്പെടുത്തിയ ഈ ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ പോർട്ടലിൽ പ്രവേശിക്കാം) എന്ന ഓൺലൈൻ പോർട്ടലിൽ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷ പൂരിപ്പിച്ച് നൽകണമെന്നാണ് നിർദേശം.യാത്രക്കാരനെ സംബന്ധിച്ച മുഴുവൻ വിവരങ്ങളും പൂരിപ്പിച്ച ശേഷം ഇ മെയിലിൽ ലഭിക്കുന്ന ഫോമിന്റെ സ്‌ക്രീൻ ഷോട്ടോ പകർപ്പോ കാണിച്ചാൽ മാത്രമേ ദോഹയിൽ നിന്ന് ബോർഡിങ് പാസ് ലഭിക്കുകയുള്ളൂ. എന്നാൽ നേരത്തെ ഇന്ത്യൻ എംബസിയുടെ പ്രത്യേക ലിങ്ക് വഴി നടത്തിയ രജിസ്‌ട്രേഷനും പുതിയ രജിസ്‌ട്രേഷനും തമ്മിൽ ബന്ധമില്ല. എംബസിയിൽ രജിസ്റ്റർ ചെയ്ത് നാട്ടിലേക്ക് മടങ്ങാനുള്ള അനുമതി നേടിയവരും ഈ ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം.
ഇതിനിടെ,നാട്ടിലേക്ക് മടങ്ങുന്നവർക്കുള്ള പുതുക്കിയ മാർഗനിർദേശങ്ങൾ സംബന്ധിച്ചും ഓൺലൈൻ രജിസ്‌ട്രേഷനെ കുറിച്ചും വിമാന ടിക്കറ്റ് നൽകിയ ദോഹയിലെ ട്രാവൽ ഏജന്റ് ഒന്നും പറഞ്ഞില്ലെന്ന് ചില യാത്രക്കാർ ന്യൂസ്‌റൂമിനോട് പ്രതികരിച്ചു. വിമാന ടിക്കറ്റ് നൽകുമ്പോൾ ഇക്കാര്യങ്ങൾ ട്രാവൽ ഏജൻസികൾ യാത്രക്കാരുടെ ശ്രദ്ധയിൽ പെടുത്തിയാൽ കാര്യങ്ങൾ കുറേകൂടി എളുപ്പമാവും. എന്നാൽ നിലവിലെ സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾ ആവശ്യമായ എല്ലാ നടപടിക്രമങ്ങളും കൃത്യമായി മനസിലാക്കി നേരത്തെ തന്നെ പൂർത്തിയാക്കിയാൽ അവസാന നിമിഷമുണ്ടാവുന്ന ഇത്തരം ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനാവും.
പുതുക്കിയ മാർഗനിർദേശങ്ങളിലെ മറ്റു നിബന്ധനകൾ ഇവയാണ്
നാട്ടിലെത്തിയാൽ ഏഴു ദിവസം ഹോട്ടൽ കൊറന്റൈനിലും ശേഷം ഏഴു ദിവസം വീട്ടിലും നിരീക്ഷണത്തിൽ കഴിയണം.
ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.