November 10, 2019
November 10, 2019
ദോഹ: ഖത്തറിൽ അമിത വേഗതയിൽ വാഹനമോടിച്ചു പിടിക്കപ്പെട്ടാൽ 1000 ഖത്തർ റിയാലാണ് പിഴ. എന്നാൽ ഇത് വകവെക്കാതെ അമിതവേഗതയിൽ വാഹനം ഓടിക്കുന്നവരുടെ എണ്ണം വർധിച്ചു വരുന്നതായാണ് ഗതാഗത മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയകണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യത്ത് നടക്കുന്ന ഗതാഗത നിയമലംഘനങ്ങളില്‍ 68 ശതമാനവും അമിത വേഗത കാരണമാണെന്ന് ഗതാഗത മന്ത്രാലയം പറയുന്നു.
ഔദ്യോഗിക സ്ഥിതിവിവരണ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഖത്തറില്‍ 17,81,466 റോഡ് ഗതാഗത നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. ഇതില്‍ സിംഹഭാഗവും അമിതവേഗതയുമായി ബന്ധപ്പെട്ടുള്ളതാണ്. എക്‌സ്പ്രസ് വേകളുടെ ദൈര്‍ഘ്യം, ജനസംഖ്യാ വര്‍ധന, വാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെയും പെരുപ്പം എന്നിവയാണ് അമിത വേഗതയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നാണു വിലയിരുത്തല്‍.
അശ്രദ്ധമായ ഡ്രൈവിങ്ങും അവബോധമില്ലായ്മയുമെല്ലാം അപകടങ്ങള്‍ വിളിച്ചുവരുത്തുന്നതായി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ട്രാഫിക് ബോധവല്‍ക്കരണ പരിപാടികള്‍ ചെറുപ്പക്കാര്‍ അടക്കമുള്ള ലക്ഷ്യക്കാരില്‍ എത്തുന്നില്ലെന്ന പരാതിയുമുണ്ട്. അശ്രദ്ധമായ ഡ്രൈവിങ് നിരീക്ഷിക്കാനായി വിവിധയിടങ്ങളില്‍ ഘടിപ്പിച്ച റഡാറുകള്‍ പലയിടത്തും കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പട്രോളിങ് ശക്തമാക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
അതേസമയം, 2017നെ അപേക്ഷിച്ചു കഴിഞ്ഞ വര്‍ഷം റോഡപകട നിരക്കില്‍ കുറവുണ്ടായിട്ടുണ്ട്. 9.2 ശതമാനം കുറവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനസംഖ്യ, വാഹനപ്പെരുപ്പങ്ങള്‍ക്കിടെയാണ്ഈ കുറവെന്നതും ശ്രദ്ധേയമാണ്.