April 16, 2020
April 16, 2020
ദുബായ് : കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് രാജ്യത്തെ മുഴുവൻ ജനങ്ങളും വീട്ടിലിരിക്കുമ്പോഴും യു.എ.ഇ യിൽ വ്യാജസന്ദേശങ്ങൾക്ക് പഞ്ഞമില്ല.ലുലു ഗ്രൂപ്പിന്റെ പേരിലാണ് ഏറ്റവുമൊടുവിൽ സമൂഹമാധ്യമങ്ങളിൽ വ്യാജസന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്. അഞ്ഞൂറ് ഡോളറോളം വിലവരുന്ന കൂപ്പണുകൾ ലുലു സൗജന്യമായി നൽകുന്നുവെന്ന സന്ദേശം വ്യാജമാണെന്ന് വ്യക്തമാക്കി ലുലു ഗ്രൂപ്പ് തന്നെ രംഗത്തെത്തുകയായിരുന്നു.
http://lulu.bpromos.net എന്നപേരിൽ വ്യാജവെബ്‌സൈറ്റ് നിർമിക്കുകയും, ലുലു ആണ് ഏറ്റവും മികച്ച സൂപ്പർ മാർക്കറ്റ് എന്ന് നിങ്ങൾ കരുതുന്നുവോ? നിങ്ങൾ ലുലു മറ്റുള്ളവർക്ക് റെക്കമെന്റ് ചെയ്യുമോ തുടങ്ങിയ ലളിതമായ ചോദ്യങ്ങൾ ചോദിച്ചുമാണ് തട്ടിപ്പുവീരന്മാർ ആളുകളെ ആശയക്കുഴപ്പത്തിലാക്കാൻ ശ്രമിച്ചത്. ശേഷം അടുത്ത ഘട്ടമായി മെസേജുകൾ 20 വാട്സപ്പ് ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്താൽ കൂപ്പൺ ലഭിക്കുമെന്നും സൈറ്റ് അവകാശപ്പെട്ടിരുന്നു.
സൈറ്റിലെ സന്ദേശം തീർത്തും വ്യാജം ആണെന്നും, അധികാരികളെ അറിയിച്ച് വേണ്ട നടപടികൾ കൈക്കൊള്ളാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നുംവ്യക്തമാക്കിയ ലുലു ഗ്രൂപ്പ് ഇത്തരം തട്ടിപ്പുകളിൽ വീണുപോകരുതെന്നും ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.. ലുലുവിനെ സംബന്ധിച്ചുള്ള വാർത്തകൾക്ക് ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളെ മാത്രമേ ആശ്രയിക്കാവൂ എന്നും ചീഫ് കമ്മ്യൂണിക്കേഷൻ ഓഫീസർ വി നന്ദകുമാർ വ്യക്തമാക്കി. നേരത്തേ അബുദാബി പോലീസിന്റെ പേരിൽ വ്യാജ അക്കൗണ്ട് നിർമിച്ച് 3000 ദിർഹം വീതം തട്ടാനുള്ള ശ്രമവും നടന്നിരുന്നു.
ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക.