April 22, 2020
April 22, 2020
ദോഹ : ഖത്തറിലെ ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് പള്ളിയില്‍ വെള്ളിയാഴ്ചകളില്‍ ജുമുഅ നമസ്കാരം നടക്കുമെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു.കോവിഡ്-19 വ്യാപനം വര്‍ധിച്ചതിനാലും പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കുന്നതിനാലും രാജ്യത്തെ പള്ളികള്‍ അടഞ്ഞുതന്നെ കിടക്കും.പള്ളികളില്‍ പ്രാര്‍ഥനകളും ഉണ്ടാകില്ല. എന്നാല്‍ ബാങ്ക് വിളിക്ക് മുടക്കമുണ്ടാവില്ല.
എന്നാല്‍ ഇമാമും പള്ളിയിലെ ജീവനക്കാരുമുള്‍പ്പെടെ 40 പേര്‍ മാത്രമേ ഇതില്‍ പങ്കെടുക്കുകയുള്ളൂ. റമദാനില്‍ ഇമാമും നാല് പേരുമുള്‍പ്പെടെ ഈ പള്ളിയില്‍ ഇശാ നമസ്കാരവും തറാവീഹ് നമസ്കാരവും നടത്തും. പൊതുജനാരോഗ്യ മന്ത്രാലയത്തിെന്‍റ നിര്‍ദേശങ്ങളും മുന്‍കരുതലുകളും പാലിച്ചായിരിക്കുമിത്. ഗ്രാന്‍ഡ് മസ്ജിദിലെ നമസ്കാരങ്ങള്‍ ഔദ്യോഗിക ടെലിവിഷന്‍, റേഡിയോ വഴി പൊതുജനങ്ങളിലേക്ക് എത്തിക്കും. എന്നാല്‍ ഇത് പിന്തുടര്‍ന്ന് നമസ്കരിക്കാനും പ്രാര്‍ഥിക്കുവാനും അനുവാദമില്ല.
കോവിഡ്-19 പശ്ചാത്തലത്തില്‍ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിന് വിവിധ അതോറിറ്റികളുമായി ബന്ധപ്പെടുന്നുണ്ടെന്നും സ്ഥിതി ശാന്തമാകുകയും രോഗം നിയന്ത്രണവിധേയമാകുകയും ചെയ്യുന്നതോടെ എല്ലാ പള്ളികളും പ്രാര്‍ഥനകള്‍ക്കായി തുറന്നുകൊടുക്കുമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുകയാണ് പ്രധാനപ്പെട്ടതെന്നും ഔഖാഫ് മന്ത്രാലയം അറിയിച്ചു.
വിശുദ്ധ റമദാന്‍ പ്രമാണിച്ച് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി, പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി, ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍ഥാനി, ഖത്തര്‍ ഗവൺമെന്റ്,ഖത്തര്‍ ജനത, ലോകമെമ്പാടുമുള്ള ഇസ്ലാമിക രാഷ്ട്രങ്ങള്‍ എന്നിവര്‍ക്ക് ആശംസകള്‍ അറിയിക്കുകയാണെന്നും ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയം അറിയിച്ചു.
ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക.