June 09, 2020
June 09, 2020
മസ്കത്ത് : കോവിഡിനെ തുടർന്ന് ഒമാനിൽ കുടുങ്ങിയ വിദേശികളുടെ വിസിറ്റ്, എക്സ്പ്രസ് വിസകളുടെ കാലാവധി ഈ മാസം 15 വരെ നീട്ടിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വിമാനത്താവളം അടച്ചതിനാൽ സ്വദേശത്തേക്ക് മടങ്ങാൻ കഴിയാത്തവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. സന്ദർശന വിസകൾ ജൂൺ15 വരെ സൗജന്യമായി പുതുക്കി കിട്ടുമെന്നും ആർ.ഒ.പി അറിയിച്ചു.
ലോക്ഡൗണിനെ തുടർന്ന് വിദേശത്ത് കുടുങ്ങിയ ഒമാനിൽ താമസ വിസയുള്ളവർക്ക് ഓൺലൈൻ വഴി വിസാ കാലാവധി പുതുക്കാൻ കഴിയും.നിലവിൽ ഒമാനിലുള്ളവർക്കും റസിഡൻസ് വിസ ഓൺലൈനിൽ പുതുക്കാൻ സൗകര്യമുണ്ട്. സന്ദർശക വിസ ലഭിച്ചെങ്കിലും വിമാനത്താവളം അടക്കുന്നതിന് മുമ്പ് രാജ്യത്ത് ഇറങ്ങാൻ സാധിക്കാത്തവർ പഴയ വിസക്ക് പകരം പുതിയതിന് അപേക്ഷിക്കാനും നിർദേശിച്ചിട്ടുണ്ട്.
വിസ പുതുക്കുന്നതിനുള്ള അപേക്ഷ ഓൺലൈൻ സംവിധാനത്തിൽ സ്വീകരിക്കുന്നില്ലെങ്കിൽ ആ വിസ പുതുക്കാൻ കഴിയില്ലെന്നും ആർ.ഒ.പി ഉദ്യോഗസ്ഥൻ അറിയിച്ചു.കാലാവധി കഴിഞ്ഞ വിസ സമയത്തിന് പുതുക്കിയില്ലെങ്കിൽ പിഴ ഈടാക്കും. ലേബർ കാർഡ് പുതുക്കാത്തതിന് 10 റിയാലും എമിഗ്രേഷൻ പിഴ 20 റിയാലുമാണ്. കാലാവധി കഴിഞ്ഞ് ഒരു ദിവസം പിന്നിട്ടാൽ പോലും ഈ തുക അടക്കേണ്ടി വരും. .മാർച്ചിൽ വിമാനത്താവളം അടക്കുന്നതിന് മുമ്പ് സന്ദർശക വിസയുടെ കാലാവധി കഴിഞ്ഞ വിദേശികൾ ആ കാലയളവിലെ പിഴ അടക്കേണ്ടിവരുമെന്ന് എമിഗ്രേഷൻ വിഭാഗം വക്താവ് അറിയിച്ചു. എന്നാൽ ലോക്ഡൗൺ കാലയളവിൽ പിഴ ഉണ്ടായിരിക്കില്ല.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക