February 02, 2020
February 02, 2020
മസ്കത്ത്: ഒമാനിൽ ജനുവരി ഏഴിന് നിലവില്‍ വന്ന പുതിയ വിദേശനിക്ഷേപ നിയമത്തെ സ്വാഗതം ചെയ്ത് പ്രവാസി സമൂഹം. പുതിയ നിയമപ്രകാരം 37 വിഭാഗങ്ങളിലെ വ്യാപാരങ്ങളും സേവനങ്ങളും ഒഴിച്ചുള്ള മേഖലകളിലെല്ലാം നൂറ് ശതമാനം വിദേശ ഉടമസ്ഥാവകാശം അനുവദിക്കും. ഒമാനിലെ ബിസിനസ് മേഖലക്ക് ഇത് ഉണര്‍വേകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നൂറ് ശതമാനം വിദേശനിക്ഷേപം അനുവദിക്കാത്ത 37 മേഖലകളില്‍ ടെയിലറിങ്, ലോണ്‍ഡ്രി, ട്രാന്സ്ലേഷന്-ഫോട്ടോകോപ്പിയിങ് സേവനം, വാഹന റിപ്പയറിങ്,ട്രാൻസ്പോർട്ടേഷൻ, കുടിവെള്ള വിതരണം, മനുഷ്യശേഷി-റിക്രൂട്ട്മെന്റ് സേവനം, ഹെയര്ഡ്രസിങ്-സലൂണ്‍ സേവനം, ടാക്സി ഓപറേഷൻ, മത്സ്യബന്ധനം, പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള പുനരധിവാസ കേന്ദ്രങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നുണ്ട്.
ഹോട്ടലുകള്‍, റസ്റ്റാറന്റുകള്‍, കഫ്റ്റീരിയകള്‍, ബില്‍ഡിങ് മെറ്റീരിയല്‍ സ്ഥാപനങ്ങള്‍, ഗൃഹോപകരണ വിപണന ശാലകള്‍ തുടങ്ങി മലയാളികള്‍ കൂടുതലായി കച്ചവടം നടത്തുന്ന മേഖലകളിലെല്ലാം ഇനി സ്വദേശി സ്പോണ്‍സറില്ലാതെ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ കഴിയും. നേരത്തേ ഒന്നോ അതിലധികമോ വിദേശ പങ്കാളികളുള്ള കമ്പനി ആരംഭിക്കാന്‍ കുറഞ്ഞ മൂലധനമായി ഒന്നരലക്ഷം റിയാല്‍ വേണ്ടിയിരുന്നു.
മൂവായിരം റിയാല്‍ മുതല്‍ മുതല്‍മുടക്കില്‍ കമ്പനികൾ ആരംഭിക്കാം. അതേസമയം, കമ്പനികളുടെ രജിസ്ട്രേഷന് ഫീസ് മന്ത്രാലയം കുത്തനെ ഉയര്‍ത്തി. മൂവായിരം റിയാല്‍ ആയാണ് ഫീസ് വര്‍ധിപ്പിച്ചിട്ടുള്ളത്. നിലവില്‍ ഒമാനില്‍ പ്രവര്‍ത്തിക്കുന്ന വിദേശികള്‍ പാര്‍ട്ണര്‍മാരായ കമ്പനികളും ഈ തുക നല്‍കേണ്ടിവരും. പുതിയ കമ്പനികളുടെ പ്രോജക്ടിന് ഒപ്പം ഫീസും അടച്ചാല്‍ വൈകാതെ അനുമതി ലഭിക്കുന്ന വിധത്തിലാണ് നടപടിക്രമങ്ങള്‍ ലഘൂകരിച്ചത്. ഇതോടൊപ്പം ബിനാമി സ്ഥാപനങ്ങള്‍ നടത്തുന്ന വിദേശികള്‍ക്ക് ഫീസ് അടച്ച് നിയമപ്രകാരമായ രീതിയിലേക്ക് മാറാം.
60 വയസ്സ് കഴിഞ്ഞതുകൊണ്ട് വിസ പുതുക്കാന്‍ കഴിയാത്തവര്‍ക്ക് നിക്ഷേപക വിസയിലേക്ക് മാറാനും സാധിക്കും. മുതിര്‍ന്ന മക്കള്‍ക്കടക്കം നിക്ഷേപക വിസക്ക് കീഴില്‍ വിസയെടുക്കാനും സാധിക്കുമെന്ന മെച്ചവും പുതിയ നിയമത്തിനുണ്ട്.