March 26, 2021
March 26, 2021
റിയാദ്: കൊവിഡ്-19 രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സൗദി അറേബ്യ. പരിശുദ്ധ റമദാന്‍ മാസത്തിലെ സമൂഹ നോമ്പുതുറകള്‍ക്കും അത്താഴ വിരുന്നുകള്‍ക്കും സൗദി വിലക്കേര്‍പ്പെടുത്തി. പള്ളികളിലും റസ്റ്ററന്റുകളിലും ഹോട്ടലുകളിലും പൊതു ഇഫ്താര്‍ വിരുന്നുകള്‍ ഉണ്ടാകില്ല.
റമദാന്‍ മാസത്തിലും ഈദ് അവധി ദിനങ്ങളിലും കൊവിഡ്-19 രോഗം വ്യാപിക്കുന്നത് തടയാനുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് ഇഫ്താര്‍ വിരുന്നുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ആഭ്യന്തരം, ആരോഗ്യം, മാധ്യമങ്ങള്‍, നഗര-ഗ്രാമീണ കാര്യങ്ങള്‍, ഇസ്ലാമിക് കാര്യങ്ങള്‍, ടൂറിസം തുടങ്ങിയ സൗദിയിലെ ആറ് മന്ത്രാലയങ്ങള്‍ സംയുക്തമായാണ് തീരുമാനം എടുത്തത്.
റസ്റ്ററന്റുകളില്‍ ഇഫ്താറിനായുള്ള പാര്‍സല്‍ ഓര്‍ഡറുകള്‍ നേരത്തേ തന്നെ വിതരണം ചെയ്യണം. ഡ്രൈവ്-ത്രൂ സംവിധാനം ക്രമീകരിക്കണം. പ്രതിരോധ നടപടികള്‍ കര്‍ശനമായി പാലിക്കുന്നതിനായി ഷോപ്പിങ് സെന്ററുകളും മാളുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കും. ചെറിയ പാര്‍ക്കുകള്‍ അടയ്ക്കും. വലിയ പാര്‍ക്കുകളില്‍ ഒത്തുകൂടാന്‍ അനുവദിക്കുന്ന ആളുകളുടെ എണ്ണത്തിന് പരിധി ഉണ്ടാകും.
എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാനായി ഏര്‍പ്പെടുത്തിയ ചട്ടങ്ങളും മുന്‍കരുതലുകളും പാലിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുന്ന ബോധവല്‍ക്കരണ സന്ദേശങ്ങള്‍ മാധ്യമ മന്ത്രാലയം തയ്യാറാക്കും. ഇഫ്താര്‍, സുഹൂര്‍ എന്നിവ പള്ളികളുടെ ഉള്ളിലും പരിസരത്തും മാത്രമായി നടത്താനുള്ള ചുമതല ഇസ്ലാമിക കാര്യ മന്ത്രാലയത്തിനാണ്. ഇഅ്തികാഫ് പ്രാര്‍ത്ഥനകള്‍ വിലക്കാനും ഇസ്ലാമിക കാര്യ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.