March 10, 2021
March 10, 2021
ജിദ്ദ: സൗദിയില്‍ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഭേദഗതികളോടെയുള്ള തൊഴിൽ നിയമം ഞായറാഴ്ച പ്രാബല്യത്തിൽ വരും. സ്വകാര്യ മേഖലയിലെ തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാര്‍ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ തൊഴില്‍ പരിഷ്ക്കരണ പദ്ധതി കഴിഞ്ഞ നവംബര്‍ നാലിനാണ് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്. 2021 മാര്‍ച്ച് 14 ഞായറാഴ്ച മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. പദ്ധതി പരിചയപ്പെടുത്താനും സംശയങ്ങള്‍ ദുരീകരിക്കാനും ഇതിനകം വിവിധങ്ങളായ പരിപാടികള്‍ വിവിധ ചേംബറുകളുമായി സഹകരിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
ദേശീയ പരിവര്‍ത്തന പരിപാടിയുടെ ഭാഗമായാണ് തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാര്‍ ബന്ധം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പുതിയ തൊഴില്‍ പരിക്ഷ്ക്കരണ പദ്ധതി നടപ്പിലാക്കുന്നത്. വ്യവസ്ഥാപിതവും ആകര്‍ഷകവുമായ രീതിയില്‍ തൊഴില്‍ വിപണി കെട്ടിപ്പടുക്കുക, ആഗോള വിപണിയുമായുള്ള മത്സരശേഷി വര്‍ധിപ്പിക്കുക, മാനുഷികമായ കഴിവുകള്‍ ശാക്തീകരിക്കുക, നല്ല തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുക, ഉല്‍പാദന ക്ഷമത വര്‍ധിപ്പിക്കുക, വിദഗ്ധരായവരെ സൗദി വിപണിയിലേക്ക് ആകര്‍ഷിക്കുക, തൊഴില്‍ തര്‍ക്കങ്ങള്‍ ഇല്ലാതാക്കുക എന്നിവയാണ് പ്രധാനമായും പരിഷ്കരണത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.
തൊഴില്‍ അന്തരീക്ഷം കാര്യക്ഷമമാക്കാനും മെച്ചപ്പെടുത്തുന്നതിനും മന്ത്രാലയം പല പരിപാടികളും നേരത്തെ നടത്തിയിട്ടുണ്ട്. ആ ശ്രമങ്ങളുടെ പൂര്‍ത്തീകരണത്തിന്റെ ഭാഗമാണ് ഞായറാഴ്ച മുതല്‍ നടപ്പിലാക്കാന്‍ പോകുന്ന പുതിയ തൊഴില്‍ പരിഷ്കരണ പദ്ധതി.
തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാര്‍ബന്ധം മെച്ചപ്പെടുത്തുന്നതിനാവശ്യമായ കാര്യങ്ങള്‍ മാനവവിഭവ ശേഷി മന്ത്രാലയം പുതിയ തൊഴില്‍ പരിഷ്കരണ പദ്ധതിയില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന എല്ലാ വിദേശ തൊഴിലാളികളും പദ്ധതിയില്‍ ഉള്‍പ്പെടുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 'അബ്ശിര്‍, ഖുവ പ്ലാറ്റ്ഫോമുകളിലുടെ സേവനം ലഭ്യമാക്കും. തൊഴിലുടമയുടെ അംഗീകാരത്തിന്‍റെ ആവശ്യമില്ലാതെ തൊഴിലാളിക്ക് തൊഴില്‍ മാറ്റം അനുവദിക്കും, റീഎന്‍ട്രി, എക്സിറ്റ് വിസകള്‍ തൊഴിലാളിക്ക് സ്വന്തമായി നേടാന്‍ സാധിക്കും.വിവരം തൊഴിലുടമയെ ഇ-സംവിധാനം വഴിയായിരിക്കും അറിയിക്കുക.
കരാര്‍ സേവനം അവസാനിച്ച ഉടന്‍ തൊഴിലാളിക്ക് അന്തിമ എക്സിറ്റ് സേവനവും ലഭ്യമാകും. അതിനു തൊഴിലുടമയുടെ സമ്മതം ആവശ്യമില്ല തുടങ്ങിയവ പുതിയ തൊഴില്‍ പരിഷ്കരണത്തിലുള്പ്പെടും. എന്നാല്‍ പുതിയ പരിഷ്കരണ പദ്ധതിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടുകയില്ല.
ആഭ്യന്തര വകുപ്പ്, ദേശീയ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ എന്നിവയുടെ പങ്കാളിത്തത്തോടും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെ പിന്തുണയോടെയും നിരവധി പഠന, ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ തൊഴില്‍ പരിഷ്കരണ പദ്ധതി മാനവ വിഭവശേഷി മന്ത്രാലയം വികസിപ്പിച്ചത്. സ്വകാര്യ മേഖലയും സൗദി ചേംബര്‍ കൗണ്‍സിലുമായും നിരവധി മീറ്റിങ്ങുകള്‍ ഇതിനായി നടത്തിയിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ ഈ ലിങ്കിൽ നിന്നും newsroom connect ആപ് ഡൗൺ ലോഡ് ചെയ്യുക.ലിങ്ക് :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user