August 24, 2020
August 24, 2020
ന്യൂ ഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷക്ക് രാജ്യത്തിന് പുറത്ത് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഓണ്‍ലൈന്‍ പരീക്ഷയ്ക്കും ഉത്തരവിടാനാകില്ലെന്ന് ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് നിലപാട് വ്യക്തമാക്കി. സെപ്റ്റംബര്‍ 13ന് പരീക്ഷ നടക്കാനിരിക്കെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ടെസ്റ്റിംഗ് ഏജന്‍സിയും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും അറിയിച്ചു. ഇത് അംഗീകരിച്ചാണ് സുപ്രീംകോടതി തീരുമാനം. അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക് വന്ദേ ഭാരത് വിമാനത്തില്‍ പരീക്ഷക്കായി എത്താന്‍ സൗകര്യം ഒരുക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
വിമാന ടിക്കറ്റ് ലഭ്യമാക്കണം. പരീക്ഷയില്‍ പങ്കെടുക്കാനായി എത്താന്‍ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യത്തിന് സമയമുണ്ടെന്നും കോടതി പറഞ്ഞു. പരീക്ഷക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ക്വാറന്‍റീന്‍ ഇളവ് തേടി സംസ്ഥാന ആരോഗ്യ വകുപ്പിനെ സമീപിക്കാമെന്നും ജസ്റ്റിസ് നാഗേശ്വര്‍ റാവു അദ്ധ്യക്ഷനായ കോടതി അറിയിച്ചു.
പൊതുജനാരോഗ്യം കണക്കിലെടുക്കുമ്പോള്‍ ക്വാറന്റീന്‍ കാലയളവില്‍ ഇളവിന് ഉത്തരവിടാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഇതിനിടെയാണ് കേരളത്തിലെ കൊവിഡ് സാഹചര്യം ഉയര്‍ന്നുവന്നത്. പ്രതിദിനം 2000ല്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യമല്ലേയെന്ന് കോടതി ചോദിച്ചു. കേരളം ഇപ്പോഴാണ് കൊവിഡിന്റെ ആഘാതം അറിഞ്ഞു തുടങ്ങുന്നത്. ഇതിന് ഒരു കാരണം വിദേശത്ത് നിന്ന് ആള്‍ക്കാര്‍ വരുന്നത് കൊണ്ടാകാമെന്നും ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അതിനാല്‍ ക്വാറന്റീന്‍ കാലയളവിലെ ഇളവ്, സാഹചര്യം വിലയിരുത്തി അതത് സംസ്ഥാന സര്‍ക്കാരുകളാണ് തീരുമാനിക്കേണ്ടതെന്നും വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.