July 20, 2020
July 20, 2020
ദോഹ : ഖത്തറിൽ ദേശീയ മേൽവിലാസ നിയമപ്രകാരം രജിസ്റ്റർ ചെയ്യാൻ ഒരാഴ്ച മാത്രം അവശേഷിക്കെ സമയപരിധിക്കകം നടപടികൾ പൂർത്തിയാക്കാത്തവർക്ക് കനത്ത പിഴ ശിക്ഷ നൽകുമെന്ന് ആഭ്യന്തര മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നല്‍കി. ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.ജൂലൈ 26 ഞാറാഴ്ചയാണ് രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി അവസാനിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ കാരണം നേരത്തെ സമയ പരിധി നീട്ടി നൽകിയിരുന്നു.അതേസമയം നിലവിൽ നാട്ടിലുള്ളവർക്ക് ഇളവുണ്ടാകും. മെട്രാഷ് വഴി നാട്ടിൽ നിന്ന് രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർ ഖത്തറിൽ തിരിച്ചെത്തിയ ശേഷം ഈ കാലയളവിൽ നാട്ടിലായിരുന്നുവെന്നു തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയാൽ മതിയാവും.
മെട്രാഷ് 2 ആപ്പ് വഴിയോ, ഖത്തര്‍ ആഭ്യന്തര മന്ത്രാലയം വെബ്‌സൈറ്റ് വഴിയോ വിവരങ്ങള്‍ നൽകാവുന്നതാണ്. പതിനെട്ടു വയസിൽ താഴെയുള്ള കുട്ടികളുടെ വിവരങ്ങൾ രക്ഷിതാക്കളാണ് നൽകേണ്ടത്. എന്നാൽ പതിനെട്ടുവയസിനു മുകളിൽ പ്രായമുള്ള കുട്ടികൾ സ്വന്തം നിലയിൽ തന്നെ നടപടികൾ പൂർത്തിയാക്കണമെന്നാണ് നിർദേശം. സന്ദർശക വിസയിലുള്ളവർക്ക് നിയമം ബാധകമാവില്ല.
ഖത്തറിലെ വിലാസം, ഇമെയില്‍ നമ്പര്‍, മൊബൈല്‍ ബമ്പര്‍, ഖത്തറില്‍ തൊഴിലെടുക്കുന്ന സ്ഥാപനത്തെ കുറിച്ചുള്ള വിവരങ്ങള്‍, നാട്ടിലെ സ്ഥിര മേല്‍വിലാസം തുടങ്ങിയ വിവരങ്ങളാണ് നൽകേണ്ടത്.സമയപരിധിക്കകം രജിസ്‌ട്രേഷൻ ചെയ്യാതിരിക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്‌താൽ പതിനായിരം റിയാൽ വരെയാണ് പിഴ ശിക്ഷ ലഭിക്കുക.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക