September 08, 2019
September 08, 2019
ദുബായ് : തനിക്കെതിരെ വ്യാജരേഖകള്‍ ചമച്ച് കേസില്‍ കുടുക്കിയ നാസില്‍ അബ്ദുല്ല മാന്യനാണെങ്കില്‍ ജനങ്ങള്‍ക്കു മുന്നില്‍ പരസ്യമായി മാപ്പുപറയണമെന്ന് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. താന്‍ സമര്‍പ്പിച്ച രേഖകള്‍ കൃത്യമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതി നീതി നല്‍കിയത്. നാസില്‍ ചെയ്ത ജോലികള്‍ക്ക് മുഴുവന്‍ പണവും നല്‍കിയിരുന്നുവെന്നും പണം കിട്ടി ബോധിച്ചുവെന്ന് കാണിച്ച് അദ്ദേഹം എഴുതി ഒപ്പിട്ടു നല്‍കിയ രേഖകള്‍ കൈവശമുണ്ടെന്നും തുഷാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു.
നാസിലിനെ നേരില്‍ കാണാൻ തീരുമാനിച്ചിട്ടുണ്ട്. താന്‍ അറിയാത്ത ഒരു വിഷയത്തിെന്‍റ പേരില്‍ എന്തിനാണ് കുടുക്കിയത് എന്ന് മനസിലാക്കാന്‍ വേണ്ടിയാണിത്. എം.എ. യൂസുഫലി പണം നല്‍കി സഹായിച്ചില്ലായിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇത്ര എളുപ്പമാകുമായിരുന്നില്ലെന്നും അതിന്റെ പേരില്‍ അദ്ദേഹത്തെ സമൂഹമാധ്യമങ്ങളില്‍ മോശമായി ചിത്രീകരിച്ചത് നീതീകരിക്കാനാവില്ലെന്നും തുഷാര്‍ പറഞ്ഞു.
നിരവധി പേരെ ഇത്തരത്തില്‍ കുടുക്കി പണം തട്ടിയ സംഭവങ്ങളുണ്ട്. പല നാടകങ്ങള്‍ കളിച്ചാണ് തന്നെ യു.എ.ഇയില്‍ എത്തിച്ച് അറസ്റ്റിലാക്കിയത്. ചെക്കും രേഖകളും സംഘടിപ്പിച്ചു നല്‍കി തന്നെ കുടുക്കാന്‍ ശ്രമിച്ചവര്‍ ആരാണ് എന്നാണ് ഇനി അറിയാനുള്ളത്. സ്ഥാപനത്തില്‍ നിന്ന് കടലാസുകളും രേഖകളും പുറത്തു പോയതു സംബന്ധിച്ചും അതിനു പിന്നില്‍ ആരാണെന്നും സൂക്ഷ്മമായി പരിശോധിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.