December 01, 2020
December 01, 2020
പാരിസ്: ഫ്രഞ്ച് മൂല്യങ്ങള്‍ വിശദീകരിക്കുന്ന ചാര്‍ട്ടറില്‍ ഒപ്പിടാന്‍ നിര്‍ബന്ധിതരായി ഫ്രാന്‍സിലെ മുസ്‌ലിങ്ങള്‍. ചാര്‍ട്ടറിന്റെ അന്തിമ രൂപം തീര്‍ച്ചപ്പെടുത്താനായി ഫ്രാന്‍സ് മുസ്‌ലിം കൗണ്‍സില്‍ ഈ ആഴ്ച പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെ സന്ദര്‍ശിക്കും.
ഒഒന്‍പത് വ്യത്യസ്ത മുസ്‌ലിം സംഘടനകളെ പ്രതിനിധീകരിക്കുന്നതാണ് മുസ്‌ലിം കൗണ്‍സില്‍ (സി.എഫ്.സി.എം). ഫ്രാന്‍സിന്റെ റിപ്പബ്ലിക്കന്‍ മൂല്യങ്ങളുടെ പ്രാധാന്യം തിരിച്ചറിയുക, ഇസ്‌ലാമിനെ രാഷ്ട്രീയ പ്രസ്ഥാനമായി ഉപയോഗിക്കാതിരിക്കുക, വിദേശ സ്വാധീനം പാടില്ല എന്നീ കാര്യങ്ങള്‍ ചാര്‍ട്ടറില്‍ ഉള്‍പ്പെടുത്താന്‍ കൗണ്‍സിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ എല്ലാ ഇമാമുമാരും ഈ ചാര്‍ട്ടറില്‍ ഒപ്പു വയ്ക്കണം.
'ഫ്രഞ്ച് മൂല്യങ്ങളുടെ ഈ ചാര്‍ട്ടറിനെയും അതിന്റെ ഉള്ളടക്കത്തെയും ഞങ്ങള്‍ എല്ലാവരും പൂര്‍ണ്ണമായി അംഗീകരിക്കുന്നില്ല. ഫ്രാന്‍സിലെ ഇസ്‌ലാമിന്റെ ചരിത്രപരമായ ഒരു വഴിത്തിരിവിലാണ് ഞങ്ങള്‍. ഞങ്ങള്‍ മുസ്‌ലിങ്ങള്‍ ഞങ്ങളുടെ ഉത്തരവാദിത്തങ്ങളെ അഭിമുഖീകരിക്കുന്നു.' -സി.എഫ്.സി.എം വൈസ് പ്രസിഡന്റും പാരീസ് ഗ്രാന്റ് മോസ്‌കിന്റെ റെക്ടറുമായ ചെംസ് എഡ്ഡിന്‍ പറഞ്ഞു. എട്ടുവര്‍ഷങ്ങള്‍ക്കു മുമ്പ് താന്‍ വ്യത്യസ്തമായാണ് ചിന്തിച്ചിരുന്നത് എന്നും അദ്ദേഹം പറഞ്ഞു.
തുലൗസില്‍ ഇസ്‌ലാമിസ്റ്റായ മുഹമ്മദ് മേര ആക്രമണം നടത്തിയ അന്ന് ഇതിനെ കുറിച്ച് സംസാരിക്കാന്‍ രാവിലെ അഞ്ചു മണിക്ക് അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് സര്‍ക്കോസി തന്നെ വിളിപ്പിച്ചു.അവന്റെ പേര് മുഹമ്മദ് എന്നായിരിക്കാം, പക്ഷേ അവന്‍ കുറ്റവാളിയാണ് എന്ന് താന്‍ സര്‍ക്കോസിയോട് പറഞ്ഞു. ആ കുറ്റകൃത്യവും തന്റെ മതവും തമ്മില്‍ ബന്ധം സ്ഥാപിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഇന്ന് താന്‍ അത് ചെയ്യുന്ന. ഫ്രാന്‍സിലെ ഇമാമുകള്‍ക്ക് പലതും ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അക്രഡിറ്റേഷന്‍ ലഭിക്കണമെങ്കില്‍ ഇമാമുമാര്‍ ഫ്രഞ്ച് മൂല്യങ്ങള്‍ വിശദീകരിക്കുന്ന ചാര്‍ട്ടര്‍ അംഗീകരിക്കുന്നതായി സമ്മതിച്ച് അതില്‍ ഒപ്പിടുന്നത് നിര്‍ബന്ധമാക്കാന്‍ സി.എഫ്.സി.എം ആലോചിക്കുന്നുണ്ട്. ഇതിനായി ഇമാമുമാരുടെ രജിസ്റ്റര്‍ തയ്യാറാക്കാനും സി.എഫ്.സി.എം പദ്ധതിയിടുന്നു.
മുസ്‌ലിം നേതാക്കള്‍ക്കുമേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നതിനെ കുറിച്ച് പ്രസിഡന്റ് മക്രോണ്‍ ഒക്ടോബറില്‍ സംസാരിച്ചിരുന്നു. എന്നാല്‍ മതേതരത്വത്തിന് വിലകല്‍പ്പിക്കുന്ന രാജ്യത്ത് ഇത് ബുദ്ധിമുട്ടുള്ള കാര്യമാണ്. മതപരമായ ആചാരങ്ങളില്‍ ഇടപെടുകയോ വിശ്വാസത്തെ ഒറ്റപ്പെടുത്തുകയോ ചെയ്യാതെ, രാഷ്ട്രീയ ഇസ്‌ലാമിന്റെ വ്യാപനം തടയാനാണ് ശ്രമിക്കുന്നത് എന്ന് മക്രോണ്‍ വ്യക്തമാക്കിയിരുന്നു.
പ്രധാനമായി രണ്ട് പ്രശ്‌നങ്ങളാണ് ചാര്‍ട്ടര്‍ ഉയര്‍ത്തുന്നതെന്ന് ഫ്രഞ്ച് ഇസ്‌ലാം വിദഗ്ധനായ ഒലിവര്‍ റോയ് പറഞ്ഞു. ഒന്ന് വിവേചനമാണ്. അത് മുസ്‌ലിം വൈദികരെ മാത്രമാണ് ലക്ഷ്യമിടുന്നത്. മതസ്വാതന്ത്ര്യത്തിനുള്ള അവകാശമാണ് രണ്ടാമത്തെ കാര്യം.
'ഭരണകൂടത്തിന്റെ നിയമങ്ങള്‍ അംഗീകരിക്കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്. എന്നാല്‍ അതിന്റെ മൂല്യങ്ങള്‍ ആഘോഷിക്കേണ്ട ആവശ്യം ഇല്ല. ഉദാഹരണത്തിന്, നിങ്ങള്‍ക്ക് എല്‍.ജി.ബി.ടി സമൂഹത്തോട് വിവേചനം കാണിക്കാന്‍ കഴിയില്ല. അതേസമയം കത്തോലിക്കാ സഭ സ്വവര്‍ഗ വിവാഹം അംഗീകരിക്കാന്‍ ബാധ്യസ്ഥരല്ല.' -അദ്ദേഹം പറഞ്ഞു.
മുസ്‌ലിം ആയതു കൊണ്ട് പതിവായി അധിക്ഷേപം നേരിടുന്ന വ്യക്തിയാണ് താനെന്ന് ഫാഷന്‍ ഡിസൈനറായ ഇമാന്‍ മെസ്‌തോയ് പറയുന്നു. അതേസമയം തീവ്ര ഇസ്‌ലാമിസ്റ്റുകള്‍ താന്‍ ധരിക്കുന്ന സ്‌കാര്‍ഫുകളും തലപ്പാവും തലമുടി മൂടുന്നതല്ല എന്ന് പറയുന്നു. എന്നാല്‍ ഫ്രഞ്ച് മൂല്യങ്ങളില്‍ ഇമാമുമാരെ കൊണ്ട് ഒപ്പു വയ്പ്പിക്കുക എന്ന ആശയം ഒരു പ്രശ്‌നമാണ്. രാജ്യത്തെ മുസ്‌ലിങ്ങളെ ഇതിനകം ഫ്രഞ്ചുകാര്‍ അല്ലാത്തവരായാണ് പലരും കാണുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. റിപ്പബ്ലിക്കന്‍ മൂല്യങ്ങള്‍ നിങ്ങള്‍ 'സബ്‌സ്‌ക്രൈബ്' ചെയ്യുന്നുവെന്ന് ആളുകളെ കാണിക്കേണ്ട ഒരു വിചിത്രമായ അവസ്ഥയിലേക്കാണ് ഇത് തങ്ങളെ എത്തിക്കുകയെന്നും അവര്‍ പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.