July 12, 2020
July 12, 2020
ദുബായ് : യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണ്ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫാസില്‍ ഫരീദിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. യുഎഇയില്‍ നിന്നും സ്വര്‍ണമടങ്ങിയ നയതന്ത്ര ബാഗ് തയ്യാറാക്കി അയച്ചത് ഫാസിലാണെന്ന് കേസില്‍ നേരത്തെ പിടിയിലായ സരിത് മൊഴി നല്‍കിയിരുന്നു. ഫാസില്‍ ഫരീദെന്ന പേര് വ്യാജമാണെന്ന നിഗമനത്തിലായിരുന്നു നേരത്തെ
അന്വേഷണ സംഘം. എന്നാല്‍ അതിനിടെ ഫാസിലിന്റെ ചിത്രം മാതൃഭൂമി ചാനൽ പുറത്തുവിട്ടു.ഫാസിലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളും ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്.
എന്‍ഐഎ റജിസ്റ്റര്‍ ചെയ്ത് എഫ്‌ഐആറില്‍ മൂന്നാം പ്രതി. തൃശൂര്‍ കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശിയാണ് ഫാസില്‍. ദുബായിലെ ഖിസൈസില്‍ ജിംനേഷ്യം, ആഡംബര വാഹന വര്‍ക് ഷോപ് അടക്കമുള്ള സ്ഥാപനങ്ങള്‍ സ്വന്തമായുള്ള ബിസിനസുകാരനായ ഫാസില്‍ ദുബായ് നഗരപ്രദേശമായ റാഷിദിയ്യയിലാണ് താമസിക്കുന്നത്. ദുബായിലെത്തുന്ന സിനിമക്കാരുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന പ്രതി കോഴിക്കോട്ടെ സ്വര്‍ണക്കടത്തുകാരുമായി ബന്ധം പുലര്‍ത്തുന്നില്ലെന്നാണ് വിവരം.
ഒരു ബോളിവുഡ് താരമാണ് ഫാസിലിന്റെ ജിംനേഷ്യം ഉദ്ഘാടനം ചെയ്തത്. നേരത്തെയും ഫാസില്‍ ഫരീദ് ദുബായില്‍ നിന്ന് സ്വര്‍ണക്കള്ളക്കടത്ത് നടത്തിയിട്ടുണ്ട്. കുറഞ്ഞ തോതില്‍ സ്വര്‍ണം കടത്തി തുടങ്ങിയ ഇയാള്‍ ഇതാദ്യമായാണ് ഇത്രയും വന്‍തോതില്‍ സ്വര്‍ണം കടത്തുന്നത്.
സ്വര്‍ണക്കടത്തിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹായമുണ്ടെന്നാണ് വിവരം. കയ്പമംഗലത്തിന് സമീപം മൂന്ന് പീടികയില്‍ ആണ് ഫാസിലിന്റെ വീട്. പത്തൊൻപതാം വയസില്‍ ഗള്‍ഫിലേക്ക് പോയ ഫാസില്‍ 2003ല്‍ ആണ് ആദ്യമായി വിദേശത്തെത്തിയത്. സ്വര്‍ണക്കടത്തിന് ചില മതമൗലികവാദ സംഘടനകളുടെ സഹായമുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞതായാണ് വിവരം.
അതേസമയം തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ കുറ്റാരോപിതരായ സ്വപ്ന സുരേഷിനെയും അൽപം മുമ്പ് കോടതിയിൽ ഹാജരാക്കി.എന്‍ഐഎ പ്രത്യേക ജഡ്ജി കൃഷ്ണകുമാറാണ് ഇരുവരെയും ഹാജരാക്കാന്‍ ഉത്തരവിട്ടത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക