February 16, 2020
February 16, 2020
ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ നിരവധി തവണ റോക്കറ്റ് ആക്രമണമുണ്ടായതായി റിപ്പോർട്ട്. ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയായ ഗ്രീൻ സോണിലാണ് ഞായറാഴ്ച (ഇന്ന്) പുലര്‍ച്ചയോടെ ആക്രമണമുണ്ടായത്. ആക്രമണത്തെ തുടർന്നുള്ള നാശനഷ്ടങ്ങൾ സംബന്ധിച്ച വിവരങ്ങൾ അറിവായിട്ടില്ല. എംബസിക്ക് സമീപമായി നിരവധി റോക്കറ്റുകള്‍ പതിച്ചതായി അമേരിക്കന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ഇറാനുമായുള്ള ബന്ധം വഷളായതിന് പിന്നാലെ ബാഗ്ദാദിലെ യുഎസ് എംബസിക്ക് ഭീഷണി നിലനിന്നിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണം നടന്നത്. എത്ര റോക്കറ്റുകള്‍ പതിച്ചെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ബാഗ്ദാദിലെ ഗ്രീന്‍ സോണില്‍ അതീവസുരക്ഷാ മേഖലയിലാണ് റോക്കറ്റുകള്‍ പതിച്ചിരിക്കുന്നത്. ഇറാഖിലെ യുഎസ് സൈനികരേയും എംബസിയും ലക്ഷ്യമിട്ട് ഒക്ടോബറിന് ശേഷമുണ്ടാകുന്ന 19-ാമത്തെ ആക്രമണമാണിത്.
ആക്രമണത്തിന് പിന്നിൽ ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങളാണെന്ന് അമേരിക്ക ആരോപിച്ചു. ഇറാന്‍ സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ ഇറാഖില്‍ വച്ച് അമേരിക്കന്‍ സൈന്യം വധിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ പൊട്ടിപ്പുറപ്പെട്ടിരുന്നു.