Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
മിനിമം വേതനം 1800 റിയാലാക്കി ഖത്തർ,അത്രയും വേണ്ടെന്ന് ഇന്ത്യ

March 27, 2021

March 27, 2021

ദോഹ: ഖത്തര്‍ ഉള്‍പ്പെടെയുള്ള വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ പ്രവാസി ഇന്ത്യക്കാർക്കുള്ള മിനിമം വേതനം പ്രഖ്യാപിച്ച സാഹചര്യത്തിൽ  ഇക്കാര്യത്തിലുള്ള ഇന്ത്യയുടെ നിലപാടിനെതിരെ വിവിധ പ്രവാസി സംഘടനകൾ രംഗത്തെത്തി. 2020 സെപ്തംബറിൽ  ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നിശ്ചയിച്ച മിനിമം റഫറല്‍ വേതനം തീരെ കുറവാണെന്ന വിമർശനമാണ് ഇവർ ഉന്നയിക്കുന്നത്. പ്രവാസികളുടെ ജീവിത നിലവാരവുമായി ഒട്ടും യോജിച്ചു പോകാത്ത രീതിയിലുള്ള മിനിമം വേതനമാണ് ഇന്ത്യ നിശ്ചയിച്ചിരിക്കുന്നതെന്നും ഇവർ കുറ്റപ്പെടുത്തുന്നു.

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ റഫറല്‍ വേതനപ്രകാരം ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ പ്രവാസികള്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്  200 ഡോളറാണ്. യുഎഇക്ക് 324 ഡോളറാണ് പട്ടികയിലുള്ളത്. കുവൈത്തിന് 245 ഡോളറും സൗദി അറേബ്യക്ക് 324 ഡോളറും. നേരത്തേ ഉണ്ടായിരുന്നതില്‍ 30 ശതമാനം മുതല്‍ 50 ശതമാനം വരെ കുറവ് വരുത്തിയാണ് പുതിയ നിരക്ക് നിശ്ചയിച്ചത്.

ഇതു പ്രകാരം ഖത്തറിലേക്ക് പുതുതായി തൊഴില്‍ തേടി പോവുന്ന ഇന്ത്യക്കാര്‍ക്ക് തൊഴില്‍കരാറില്‍ പരമാവധി 728 റിയാല്‍ നല്‍കിയാല്‍ മതിയാവും. അതേ സമയം, ഖത്തര്‍ സര്‍ക്കാര്‍ പ്രവാസികള്‍ക്ക് മിനിമം വേതനം നിശ്ചയിച്ചിരിക്കുന്നത് 1000 റിയാലും താമസവും ഭക്ഷണവുമാണ്. താമസവും ഭക്ഷണവും തൊഴിലുടമ നല്‍കുന്നില്ലെങ്കില്‍ അതിന് 800 റിയാല്‍ വേറെയും നല്‍കണം. കഴിഞ്ഞ ആഗസ്ത് മാസത്തില്‍ ഖത്തര്‍ പ്രഖ്യാപിച്ച ഈ ഭേദഗതി ഈ മാസം മുതല്‍ നടപ്പില്‍ വന്നു കഴിഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ മിനിമം റഫറല്‍ വേതന സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ അത് പ്രവാസികളെ ദോഷകരമായി ബാധിക്കുമെന്ന് പ്രവാസി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രവാസി സംഘടനകളും നേതാക്കളും കേന്ദ്രസര്‍ക്കാരിന് കത്തയക്കുകയും എംപിമാര്‍ക്ക് നിവേദനം സമര്‍പ്പിക്കുകയും ചെയ്‌തെങ്കിലും യാതൊരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല.

ഗള്‍ഫ് രാജ്യങ്ങള്‍ ആവശ്യപ്പെടാതെയാണ് ഇന്ത്യ മിനിമം വേതനത്തില്‍ കുറവ് വരുത്തിയതെന്ന് ഗള്‍ഫ് ജോയിന്റ് ആക്ഷന്‍ കമ്മിറ്റി(ജെഎസി) വക്താവ് തോട്ട ധര്‍മേന്ദര്‍ കുറ്റപ്പെടുത്തി. റിക്രൂട്ടിങ് ഏജന്‍സികളുടെയും വിദേശ കമ്പനികളുടെയും സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങിയതായാണ് മനസ്സിലാവുന്നത്. ജെഎസി നേതാക്കള്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായി കൂടിക്കാഴ്ച്ച നടത്തി പ്രശ്‌നം അവതരിപ്പിച്ചിട്ടുണ്ട്. പ്രവാസികളുടെ ക്ഷേമം ലക്ഷ്യമിട്ടാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതെന്നും വിഷയം പഠിച്ച് വേണ്ടത് ചെയ്യാമെന്നും മന്ത്രി ഉറപ്പ് നല്‍കിയതായി നേതാക്കള്‍ പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News