January 05, 2020
January 05, 2020
തെഹ്റാൻ : ഇറാന്റെ പരമോന്നത സൈനിക മേധാവികളെ വധിച്ചതിന് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് കൂടുതൽ പ്രകോപനപരമായ പ്രതികരണങ്ങൾ തുടരുന്നു. ‘അമേരിക്കയുടേത് ലോകത്തെ ഏറ്റവും മികച്ച സൈന്യമാണെന്നും ഇറാന്‍ ആക്രമിച്ചാല്‍ ശതകോടികളുടെ ആയുധങ്ങള്‍ നിമിഷങ്ങള്‍ക്കകം ഇറാനിലെത്തുമെന്നുമാണ് ട്രംപിന്റെ ഭീഷണി.
‘അമേരിക്കയുടേത് ലോകത്തെ ഏറ്റവും വലുതും മികച്ചതുമായ സൈന്യമാണ്. ആക്രമിച്ചാല്‍ ഇതുവരെ കാണാത്ത ആയുധങ്ങളുടെ മൂര്‍ച്ച ഇറാന് തിരിച്ചറിയേണ്ടി വരും’. ട്രംപ് ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കി.
അതേസമയം,ട്രംപിന്റെ ട്വീറ്റിന് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി ഇറാനും രംഗത്തെത്തി. ഇറാനുമായുള്ള സൈനിക ഏറ്റുമുട്ടലിന് യു.എസിന് ധൈര്യമില്ലെന്ന് വ്യക്തമാക്കിയ സൈനിക തലവന്‍ മേജര്‍ ജനറല്‍ അബ്ദുല്‍ റഹീം മൗസവി, ഏറ്റുമുട്ടുമ്പോൾ അഞ്ചും രണ്ടും എവിടെയെന്ന് അവര്‍ക്ക് മനസിലാകുമെന്നും പറഞ്ഞു. 'ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഒരു ഏറ്റുമുട്ടലില്‍, അമേരിക്കക്കാര്‍ക്ക് ഞങ്ങളെ നേരിടാന്‍ ധൈര്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.ഏറ്റുമുട്ടുമ്പോൾ അഞ്ചും രണ്ടും അക്കങ്ങള്‍ എവിടെയാണെന്ന് അവര്‍ക്ക് വ്യക്തമാകും - അദ്ദേഹം പറഞ്ഞതായി ഔദ്യോഗിക വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
'കോട്ട് ധരിച്ച ഭീകരനാണ്' ട്രംപെന്ന് ഇറാന്‍ വാര്‍ത്താ വിനിമയ മന്ത്രി മുഹമ്മദ് ജവാദ് അസാരി ജറോമി ട്വിറ്ററില്‍ പ്രതികരിച്ചു.
രാജ്യത്തിന്‍െറ സാസ്‌കാരിക പ്രദേശങ്ങളെ ലക്ഷ്യമിടുന്നെന്ന ട്രംപിന്റെ പ്രസ്താവന യുദ്ധകുറ്റമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരിഫും പ്രതികരിച്ചു. തെഹ്റാനിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഖാസിം സുലൈമാനിയുടെയും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട മറ്റുള്ളവരുടെയും മൃതദേഹങ്ങള്‍ വഹിച്ചുള്ള വിലാപയാത്ര യുദ്ധക്കൊതി മൂത്ത അമേരിക്കക്കുള്ള താക്കീത് കൂടിയായി. അമേരിക്കയിലേക്ക് മരണം എന്ന മുദ്രാവാക്യം മുഴക്കിയാണ് പതിനായിരക്കണക്കിന് ഇറാഖി പൗരന്മാര്‍ വിലാപയാത്രയില്‍ പങ്കാളികളായത്.