July 23, 2020
July 23, 2020
ദുബായ് : ദുബായിൽ മലയാളി യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് തിരുവനന്തപുരം നേമം സ്വദേശി യുഗേഷി (43)ന് ദുബായ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 25 വർഷം തടവ് ശിക്ഷ പൂർത്തിയാക്കിയാൽ പ്രതിയെ നാടു കടത്തും. 2019 സെപ്തംബർ 9നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.ഭാര്യ കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയിൽ ചന്ദ്രശേഖരൻ നായരുടെ മകൾ സി. വിദ്യാ ചന്ദ്രനെ (40) അവർ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ കാർപാർക്കിങ്ങിൽ യുഗേഷ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു..ശിക്ഷാ വിധി സംബന്ധിച്ച് തങ്ങൾക്ക് വിവരം ലഭിച്ചതായി വിദ്യയുടെ സഹോദരൻ വിനയൻ പറഞ്ഞു.
ഓണമാഘോഷിക്കാൻ വിദ്യ നാട്ടിലേയ്ക്ക് പുറപ്പെടാനിരിക്കെയായിരുന്നു കൊലപാതകം.സംഭവ ദിവസം രാവിലെ അല്‍ഖൂസിലെ കമ്പനി ഓഫീസിലെത്തിയ യുഗേഷ് വിദ്യയെ പാര്‍ക്കിങ്ങിലേക്ക് വിളിച്ചുകൊണ്ടുപോവുകയും ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാവുകയും ചെയ്തു. മാനേജരുടെ മുന്‍പില്‍ വിദ്യയെ യുഗേഷ് ആലിംഗനം ചെയ്തത് സംബന്ധിച്ചായിരുന്നു തര്‍ക്കം. തുടര്‍ന്ന് യുഗേഷ് വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച കത്തിയെടുത്ത് മൂന്ന് പ്രാവശ്യം വിദ്യയെ കുത്തുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ വിദ്യ മരിച്ചു.കൊലപാതകത്തിനു ശേഷം സംഭവ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ പ്രതിയെ മണിക്കൂറുകള്‍ക്കകം ജബല്‍ അലിയില്‍ നിന്ന് പൊലീസ് പിടികൂടി. മൃതദേഹത്തിനടുത്ത് നിന്ന് കുത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തു.
വിദ്യയുടെ കമ്പനി ഉടമ തമിഴ്‌നാട് സ്വദേശി ശുഭരാജാണ് കേസില്‍ ഒന്നാംസാക്ഷി. ഫെബ്രുവരി 13നായിരുന്നു കേസില്‍ വിചാരണ ആരംഭിച്ചത്.
ഭാര്യയെ സംശയമുണ്ടായിരുന്നതാണ് ഇവരുടെ ദാമ്പത്യം തകരാനും ഒടുവിൽ കൊലപാതകത്തിൽ കലാശിക്കാനും കാരണമായത്. കൊലയ്ക്ക് 11 മാസം മുൻപായിരുന്നു വിദ്യ ജോലി ലഭിച്ച് യുഎഇയിലെത്തിയത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക