November 30, 2019
November 30, 2019
കുവൈത്ത് സിറ്റി : രാജ്യത്തെ അനധികൃത താമസക്കാരെ കണ്ടെത്താൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടപടി ശക്തമാക്കുന്നു. ഇഖാമയില്ലാതെ രാജ്യത്ത് തങ്ങുന്നവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞതായുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അനധികൃത താമസക്കാരെ പിടികൂടി നാടുകടത്താന്‍ അധികൃതര്‍ നീക്കം നടത്തുന്നത്. ഇതിനായി
പ്രത്യേക സംഘം രൂപീകരിച്ച് എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധന നടത്തും. നേരത്തേ താമസകേന്ദ്രങ്ങള്‍, റോഡുകള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന നടത്തിയതെങ്കിൽ ഇത്തവണ ഫാമുകള്‍, വ്യവസായ മേഖലകള്‍ എന്നിവിടങ്ങളിലെല്ലാം പരിശോധനയുണ്ടാവും. പൊതുമാപ്പ് നല്‍കിയിട്ടും അനധികൃതമായി രാജ്യത്ത് തങ്ങിയ വിദേശികളെ പിടികൂടി തിരിച്ചുവരാതെ കുവൈത്തിലേക്ക് തിരിച്ചുവരാൻ കഴിയാത്ത വിധം നാടുകടത്താനാണ് നീക്കം.
അനധികൃത താമസത്തിനു പിടിയിലാകുന്നവരുടെ സ്പോണ്‍സര്‍മാരുടെ ഫയലുകള്‍ മരവിപ്പിക്കും. കുടുംബവീസയിലുള്ള ആരെങ്കിലും നിയമവിധേയമല്ലാതെയാണു കുവൈത്തില്‍ കഴിയുന്നതെങ്കില്‍ കുടുംബത്തിലുള്ള മറ്റുള്ളവരുടെ ഇഖാമയും പുതുക്കാന്‍ കഴിയില്ല. സന്ദര്‍ശക വീസയില്‍ എത്തിയവരുടെ സന്ദര്‍ശന കാലാവധി നീട്ടി നല്‍കില്ല. ഭാര്യ/ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ക്ക് 3 മാസത്തേക്കും മാതാപിതാക്കള്‍ക്ക് ഒരുമാസത്തേക്കുമാണു സന്ദര്‍ശക വീസ. പിതാവ് അനധികൃത പട്ടികയിലാണെങ്കില്‍ മാതാവിന്റെ സ്പോണ്‍സര്‍ഷിപ്പിലുള്ള മക്കളുടെ ഇഖാമ പുതുക്കണമെങ്കില്‍ പിതാവ് ഇഖാമ പദവി സാധുതയുള്ളതാക്കുകയോ രാജ്യം വിടുകയോ ചെയ്യണം.അതേസമയം ചില പ്രത്യേക സാഹചര്യങ്ങളില്‍ മനുഷ്യത്വത്തിന്റെ പേരില്‍ ഇളവ് നല്‍കും. ഗാര്‍ഹിക തൊഴില്‍ വീസയിലുള്ളവര്‍ നിയമവിധേയമല്ലാത്ത സാഹചര്യത്തിലായാല്‍ തൊഴിലുടമ ഉത്തരവാദിയായിരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.