March 15, 2020
March 15, 2020
കുവൈത്ത് സിറ്റി : കുവൈത്തിൽ ഞായറാഴ്ച എട്ട് പേരിൽ കൂടി പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. എല്ലാവരും കുവൈത്ത് സ്വദേശികളാണ്. ഇതോടെ കുവൈത്തിൽ മൊത്തം രോഗബാധിതരുടെ എണ്ണം 112 ആയി.
രോഗബാധയേറ്റ മൂന്നു പേർ നേരത്തെ ലണ്ടൻ സന്ദർശനം കഴിഞ്ഞു തിരിച്ചെത്തിയ സ്വദേശിയുമായി സമ്പർക്കം പുലർത്തിയവരാണ്. ഇവരുമായി ഇടപഴകിയവരാണ് മറ്റ് മൂന്ന് പേർ. ഒരാൾ യു.എ.ഇ സന്ദർശനം കഴിഞ്ഞു തിരിച്ചെത്തിയത് ആളും മറ്റൊരാൾ ഇറാനിൽ നിന്നും തിരിച്ചെത്തിയ ശേഷം കരുതൽ വാസത്തിൽ നിരീക്ഷണത്തിലായിരുന്നുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
വൈറസ് പടരുന്ന സാഹചര്യത്തിൽ കുവൈത്തിൽ കടകൾക്കും വാണിജ്യസ്ഥാപനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി. ബാര്‍ബര്‍ ഷോപ്പുകള്‍ , സലൂണുകള്‍, ഷോപ്പിംഗ് മാളുകള്‍ ,പൊതുമാര്‍ക്കറ്റുകള്‍ എന്നിവ അടച്ചിടാന്‍ മന്ത്രിസഭ നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മസ്‌റം വാര്‍ത്താസമ്മേളനത്തില്‍ ആണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, ഫുഡ് സ്റ്റഫ് സ്റ്റോറുകള്‍, സപ്ലൈകോ റേഷന്‍ സ്റ്റോര്‍, ജംഇയകള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കുമെന്ന് താരിഖ് അല്‍ മസ്‌റം പറഞ്ഞു. റസ്റ്റോറന്റുകളിലും കോഫീ ഷോപ്പുകളിലും ഒരേസമയം അഞ്ചില്‍ കൂടുതല്‍ ഉപഭോക്താക്കളെ സ്വീകരിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വരി നില്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ വ്യക്തികള്‍ തമ്മില്‍ കുറഞ്ഞത് ഒരു മീറ്റര്‍ അകലം പാലിക്കണമെന്നും താരിഖ് അല്‍മസ്‌റം കൂട്ടിച്ചേര്‍ത്തു.രാജ്യത്ത് പഴം പച്ചക്കറി ഉൽപന്നങ്ങൾക്ക് കടുത്ത ക്ഷാമം നേരിട്ടുതുടങ്ങിയിട്ടുണ്ട്.ഇതിനിടെ,ജയിലിൽ കഴിയുന്ന നൂറുകണക്കിന് തടവുകാരെ അതാത് രാജ്യങ്ങളിലേക്ക് കയറ്റി അയച്ചതായി അധികൃതർ അറിയിച്ചു.രാജ്യത്തെ താമസ നിയമം ലഘിച്ചതിന് പിടിയിലായി ജയിലിൽ കഴിയുന്നവരെയാണ് തിരിച്ചയച്ചത്.350 പേരെ കൂടി ഉടൻ തിരിച്ചയക്കുമെന്നും ബന്ധപ്പെട്ട വകുപ്പ് മേധാവികൾ അറിയിച്ചു.വെള്ളിയാഴ്ച രാത്രി മുതൽ കുവൈത്തിൽ എല്ലാ വിമാനസർവീസുകളും നിർത്തിവെച്ചിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.