February 08, 2021
February 08, 2021
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള യാത്രയ്ക്കിടെ ദുബായില്‍ കുടുങ്ങിയ മലയാളികള്‍ക്കു വേണ്ടി ഇടപെടലുമായി കേരള സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരം നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ക്ക് കത്തയച്ചു. ദുബായില്‍ കുടുങ്ങിയ മലയാളികള്‍ക്ക് തുടര്‍യാത്രയ്ക്ക് അനുമതി നല്‍കണമെന്ന് കത്തിലൂടെ സംസ്ഥാനം ആവശ്യപ്പെട്ടു.
ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സര്‍വ്വീസുകള്‍ ഇല്ലാത്തതിനാല്‍ ദുബായ് വഴി സൗദിയിലേക്ക് യാത്ര തിരിച്ചവരാണ് എമിറേറ്റില്‍ കുടുങ്ങിയത്. കൊവിഡ്-19 മഹാമാരി വീണ്ടും ശക്തമായതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇവരെ വലച്ചത്.
ദുബായില്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു കുടുങ്ങിയ മലയാളികള്‍. അതിനിടെയാണ് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സൗദി അറേബ്യ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
ദുബായിലെ ക്വാറന്റൈന്‍ കാലാവധി കഴിയുന്നതോടെ താമസത്തിനും ഭക്ഷണത്തിനും ഉള്‍പ്പെടെ ഇവര്‍ ബുദ്ധിമുട്ടേണ്ടി വരും. ഇവര്‍ക്ക് താമസം, ഭക്ഷണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, സന്ദര്‍ശന വിസയുടെ കാലാവധി അവസാനിച്ചവര്‍ക്ക് അത് നീട്ടി നല്‍കുക, സൗദിയിലേക്കുള്ള യാത്രയുടെ അനിശ്ചിതത്വം തുടരുകയാണെങ്കില്‍ കേരളത്തിലേക്ക് മടങ്ങാനുള്ള സൗകര്യം ഒരുക്കുക എന്നീ ആവശ്യങ്ങളാണ് സംസ്ഥാനം യു.എ.ഇ അംബാസഡര്‍ക്ക് മുമ്പാകെ ഉന്നയിച്ചത്.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.