July 22, 2021
July 22, 2021
ദോഹ: കീഴുപറമ്പ് സ്വദേശി അഷ്‌റഫിന്റെ ഇടപെടൽ മൂലം രണ്ടു കുട്ടികളുടെ ജീവൻ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ദോഹയിലെ കോഴിക്കോട് സ്വദേശികളായ ദമ്പതികൾ.ബുധനാഴ്‌ച്ച രാത്രി പത്തു മണിക്കാണ് ഖത്തറിലെ അൽ താഖിറ ബീച്ചിൽ പെരുന്നാൾ ഒഴിവുദിനം ആഘോഷിക്കാനെത്തിയ കുടുംബത്തിലെ രണ്ടു കുട്ടികൾ അപകടത്തിൽ പെട്ടത്. ബീച്ചിൽ കണ്ടൽക്കാടുകൾക്കു സമീപം നീന്താനിറങ്ങിയ രണ്ട് കുട്ടികൾ വെള്ളത്തിൽ പെടുകയായിരുന്നു.. കൂടെയുണ്ടായിരുന്ന കുട്ടികളുടെ അലർച്ചകേട്ട് തൊട്ടടുത്ത് ചൂണ്ടയിടുകയായിരുന്ന അഷ്‌റഫ് തന്റെ മൊബൈൽ വലിച്ചെറിഞ്ഞു വെള്ളത്തിൽ എടുത്തുചാടുകയായിരുന്നു.തുടർന്ന് കുട്ടികളെ സുരക്ഷിതമായി കരയിലെത്തിച്ചു കോഴിക്കോട് സ്വദേശികളായ മാതാപിതാക്കളെ ഏല്പിച്ചു.
എട്ടു വയസ്സുള്ള ആൺകുട്ടിയെയും 12 വയസ്സുള്ള പെൺകുട്ടിയെയുമാണ് രക്ഷപ്പെടുത്തിയത്. കീഴുപറമ്പ വെൽഫെയർ അസോസിയേഷൻ (കെപ് വ) എന്ന സംഘടന അൽ താഖിറ ബീച്ചിൽ സംഘടിപ്പിച്ച പെരുന്നാൾ ഒത്തുചേരലിൽ പങ്കെടുക്കുന്നതിനിടെ ചൂണ്ടയിടുകയായിരുന്നു അഷ്‌റഫ്. സുഹൃത്തുക്കളിൽ നിന്നും അല്പം മാറി ചൂണ്ടയിടുന്നതിനിടെയാണ് അപകടം ശ്രദ്ധയിൽ പെട്ടത്.വളരെ ആഴമുള്ള സ്ഥലത്താൻ കുട്ടികൾ അപകടത്തിൽ പെട്ടതെന്നും കാലുകൾ നിലത്തു സ്പർശിക്കാത്തതിനാൽ വളരെ ബുദ്ധിമുട്ടിയാണ് കുട്ടികളെ കരയിൽ എത്തിച്ചതെന്നും അഷ്‌റഫ് പറഞ്ഞു.ഈ ഭാഗം അപകട സാദ്ധ്യതകൾ നിറഞ്ഞതാണെന്നും ആരും കടലിൽ ഇറങ്ങരുതെന്നും അഷ്‌റഫ് പറഞ്ഞു.
രണ്ട് ജീവൻ രക്ഷിച്ച അഷ്റഫിന് സമൂഹ മാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹമാണ്.
ഖത്തറിൽ ആഭ്യന്തര മന്ത്രാലയത്തിൽ പി.ആർ.ഒ ആയി ജോലി ചെയ്യുകയാണ് അഷ്‌റഫ്.