March 13, 2021
March 13, 2021
ദോഹ : ഖത്തറിലെ ഹമദ് മെഡിക്കൽ കോർപറേഷനിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത ശേഷം തൃശൂർ കേച്ചേരി സ്വദേശി നാട്ടിലേക്ക് മുങ്ങിയതായി പരാതി. എന്നാൽ ഇയാൾ നാട്ടിൽ എത്തിയിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു.ഹമദ് ആശുപത്രിയിലെ മുൻ ജീവനക്കാരനായിരുന്ന ബഷീർ കേച്ചേരിയാണ് സന്ദർശക വിസയിൽ എത്തിയവരിൽ നിന്ന് ഉൾപ്പെടെ ലക്ഷങ്ങൾ തട്ടി നാട്ടിലേക്ക് മുങ്ങിയത്.
കഴിഞ്ഞ 40 വർഷത്തിലേറെയായി ഹമദ് മെഡിക്കൽ കോർപറേഷനിൽ ജീവനക്കാരനായിരുന്ന ബഷീർ കേച്ചേരി എന്ന ബഷീർ മാളിയേക്കലിന് എതിരെയാണ് പരാതി. സമൂഹ മാധ്യമങ്ങളിൽ ഉൾപെടെ ഖത്തറിലെ കലാ- സാംസ്‌കാരിക മേഖലകളിൽ സജീവമായി ഇടപെടുന്ന ഇദ്ദേഹം ഇപ്പോൾ ഭാര്യയുടെ സ്വദേശമായ കൊടുങ്ങല്ലൂരിലാണ് താമസം.ഹമദ് ആശുപത്രിയിൽ നിന്ന് വിരമിച്ച് ഇക്കഴിഞ്ഞ ഫെബ്രുവരി 10 ന് നാട്ടിലേക്ക് മടങ്ങിയതായാണ് വിവരം.ദോഹയിൽ നിന്നും ഇൻഡിഗോ എയർലൈൻസിന്റെ കണക്ഷൻ ഫ്‌ളൈറ്റിൽ ഹൈദരാബാദിലേക്കും അവിടെ നിന്നും ബംഗളുരുവിലേക്കും പോയതായി വിവരമുണ്ട്.എന്നാൽ ഇദ്ദേഹം ഇതുവരെ നാട്ടിൽ എത്തിയിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു.
ഹമദ് ആശുപത്രിയിൽ പുതുതുതായി തുടങ്ങുന്ന വിഭാഗത്തിലേക്ക് നേഴ്സ്,ഫാർമസിസ്റ്റ് തസ്തികകളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ഒരു കോടിയിലേറെ രൂപ ഇയാൾ തട്ടിയെടുത്തതായാണ് പരാതി.തങ്ങളുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി ഹമദ് ആശുപത്രിയിലെ തന്നെ ചില ജീവനക്കാരും ലക്ഷങ്ങൾ ഇയാൾക്ക് കൈമാറിയിട്ടുണ്ട്.ഹമദ് ആശുപത്രിയിൽ കഴിഞ്ഞ വർഷം പുതുതായി ജോലിയിൽ പ്രവേശിച്ച ആലപ്പുഴ സ്വദേശിനി 80,000 റിയാൽ(ഏകദേശം 1,520,000 രൂപ)ഇത്തരത്തിൽ ഇദ്ദേഹത്തെ ഏല്പിച്ചിട്ടുണ്ട്.നാട്ടിലുള്ള ചില ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയതെന്ന് യുവതി കൊടുങ്ങല്ലൂർ പോലീസിലും നോർകയിലും നൽകിയ പരാതിയിൽ പറയുന്നു.ഖത്തറിലെ ഇന്ത്യൻ എംബസിയിലും മുഖ്യ മന്ത്രിക്കും ഇവർ പരാതി നൽകിയിട്ടുണ്ട്.
പണം നൽകി പത്തു മാസം കഴിഞ്ഞിട്ടും ജോലിയോ നൽകിയ തുകയോ തിരികെ ലഭിക്കാത്തതിനെ തുടർന്ന് നിരവധി തവണ ഇയാളെ ബന്ധപ്പെട്ടെങ്കിലും ഒഴിഞ്ഞു മാറുകയായിരുന്നുവെന്ന് യുവതി ന്യൂസ്‌റൂമിനോട് പറഞ്ഞു.തുടർന്നാണ് ഇയാൾ ആരെയും അറിയിക്കാതെ രാജ്യം വിട്ടത്.കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദിനു സമീപമുള്ള വീട്ടിൽ ഇയാൾ ഇതുവരെ എത്തിയിട്ടില്ലെന്നാണ് വിവരം.ഇയാളെ കാണാനില്ലെന്ന് അറിയിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയതായും സൂചനയുണ്ട്.ഏതായാലും ഇദ്ദേഹത്തിന്റെ തിരോധാനത്തിൽ ദുരൂഹത തുടരുകയാണ്.
ഇതിനിടെ,പണം നഷ്ടപ്പെട്ട യുവതി ഇയാളുടെ ഫോട്ടോ സഹിതം ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെ നിരവധി പേരാണ് സമാനമായ അനുഭവങ്ങൾ പങ്കുവെച്ചത്. ഇതിനു പിന്നാലെ ഫെയ്‌സ്ബുക്കിലെ ഇയാളുടെ പ്രൊഫൈൽ നീക്കം ചെയ്തിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.