September 04, 2019
September 04, 2019
ഇന്ത്യക്കാർ ഉൾപെടെ 23 അംഗ നാവിക സംഘമാണ് ഈ എണ്ണ ടാങ്കറിലുണ്ടായിരുന്നത്.
തെഹ്റാന്‍: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണ ടാങ്കറിലെ ഇന്ത്യക്കാരുള്‍പ്പെടെ ഏഴ് ജീവനക്കാരെ ഉടൻ വിട്ടയക്കും. ഇവരിൽ രണ്ടു പേർ മലയാളികളാണ്. ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മാനുഷികപരിഗണനയിലാണ് ജീവനക്കാരെ വിട്ടയക്കുന്നതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് അബ്ബാസ് മൂസവി പറഞ്ഞു. വിട്ടയക്കപ്പെട്ട ജീവനക്കാര്‍ക്ക് വേഗം തന്നെ ഇറാന്‍ വിടാന്‍ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.
കപ്പല്‍ നടത്തിയ നിയമലംഘനം മാത്രമാണ് തങ്ങളുടെ പ്രശ്നം. ജീവനക്കാരുമായോ ക്യാപ്റ്റനുമായോ തങ്ങള്‍ക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സ്റ്റെനോ ഇംപെറോ എന്ന ബ്രിട്ടിഷ് എണ്ണ ടാങ്കറാണ് ഹോര്‍മൂസ് കടലിടുക്കില്‍നിന്നും ജൂലൈ 19 ന് ഇറാന്‍ പിടിച്ചെടുത്തത്. ഇറാന്‍റെ ഇസ്‌ലാമിക് റവല്യൂഷനറി ഗാര്‍ഡ് ആണ് കപ്പൽ പിടിച്ചെടുത്തത്.ഇന്ത്യക്കാർ ഉൾപെടെ 23 അംഗ നാവിക സംഘമാണ് ഈ എണ്ണ ടാങ്കറിലുണ്ടായിരുന്നത്. അന്താരാഷ്ട്ര സമുദ്രനിയമം ലംഘിച്ചെന്നാരോപിച്ചായിരുന്നു നടപടി. ജിബ്രാള്‍ട്ടര്‍ കടലില്‍ നിന്ന് ഇറാന്‍റെ എണ്ണക്കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബ്രിട്ടന്‍റെ എണ്ണകപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്.എന്നാൽ ജിബ്രാൾട്ടർ തുറമുഖത്ത് പിടിയിലായ ഇറാന്റെ എണ്ണ കപ്പൽ പിന്നീട് കോടതി ഉത്തരവിനെ തുടർന്ന് വിട്ടയക്കുകയായിരുന്നു.