November 30, 2020
November 30, 2020
തെഹ്‌റാന്‍: ഇറാനിലെ ഉന്നത ആണവ ശാസ്ത്രജ്ഞന്റെ കൊലപാതകത്തിന് പിന്നാലെ രാജ്യത്തെ ആണവ നിലയങ്ങളിൽ പരിശോധന നടത്താനുള്ള അന്താരാഷ്ട്ര ആണവ ഏജൻസിയുടെ നീക്കം നിർത്തിവെക്കണമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ലമെന്റ്. ഇറാനിലെ ആണവ ശാസ്ത്രജ്ഞനായ മൊഹ്‌സിന്‍ ഫക്രിസാദെയുടെ കൊലപാതകത്തിന് പിന്നിൽ സയണിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂരമായ കൈകളാണെന്ന് പാര്‍ലമെന്റിലെ എല്ലാ അംഗങ്ങളും ഒപ്പിട്ട പ്രസ്താവനയില്‍ ആരോപിച്ചു.
പാശ്ചാത്യശക്തികളുമായി ചര്‍ച്ച ചെയ്താല്‍ ഇറാനെ 'സാധാരണ' രാജ്യമാക്കി മാറ്റാം എന്ന് വിശ്വസിക്കുന്ന ഇസ്രയേല്‍ സര്‍ക്കാരിലെ ചിലരുടെ വികലമായ ചിന്തയാണ് ഇസ്രയേലിനെ കൊണ്ട് ഇത്തരമൊരു ക്രൂരകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പ്രസ്താവനയില്‍ പറയുന്നു. അതിനാല്‍ ഇറാന്‍ ഇതിനെ എതിര്‍ക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.
'അതേസമയം, സമീപകാലത്ത് അമേരിക്കയില്‍ നിന്നും ഇസ്രയേലില്‍ നിന്നും അവരുടെ മറ്റ് സഖ്യകക്ഷികളില്‍ നിന്നുമുണ്ടായ ഭീകരതയുടെയും അട്ടിമറിശ്രമങ്ങളുടെയും അനുഭവങ്ങള്‍ക്ക് ആനുപാതികമായ പ്രതികരണം നിര്‍ഭാഗ്യവശാല്‍ ഇറാന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഈ ചിന്താഗതി എത്രത്തോളം തെറ്റും അപകടകരവുമാണെന്ന് മനസിലാക്കണം.'
1988 ല്‍ അവസാനിച്ച എട്ടു വര്‍ഷം നീണ്ട ഇറാന്‍-ഇറാഖ് യുദ്ധത്തിനു ശേഷം ഈ ചിന്താഗതി കാരണം ശത്രുക്കള്‍ അഭൂതപൂര്‍വ്വമായ പ്രശ്‌നങ്ങളിലേക്കാണ് ഇറാനെ നയിച്ചത്. വിദേശ ശക്തികളുടെ ആക്രമണങ്ങളോട് അടിയന്തിരമായ ശിക്ഷാനടപടികളിലൂടെയാണ് പ്രതികരിക്കേണ്ടത്. ഇതിനായി രാജ്യത്തെ അതിശയകരമായ ആണവ പദ്ധതികളെ പുനരുജ്ജീവിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും പാര്‍ലമെന്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
അഡീഷണല്‍ പ്രോട്ടോക്കോള്‍ സ്വമേധയാ നടപ്പാക്കുന്നത് അവസാനിപ്പിച്ചും അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ (ഐ.എ.ഇ.എ) ഇറാനിലെ പരിശോധനകള്‍ നിര്‍ത്തി വച്ചുകൊണ്ടും ആ ലക്ഷ്യം കൈവരിക്കാനാകുമെന്നും അവര്‍ പറഞ്ഞു.
2015 ലെ ആണവകരാര്‍ പ്രകാരമാണ് ഇറാനെതിരെയുള്ള വിവിധ ഉപരോധങ്ങള്‍ നീക്കുന്നതിന് പകരമായി ഇറാന്‍ തങ്ങളുടെ ആണവ പദ്ധതി നിര്‍ത്തി വയ്ക്കാനും ഐ.എ.ഇ.എ പരിശോധകര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുകയും ചെയ്തത്.ഇതിനെതിരെയാണ് കണ്‍സര്‍വേറ്റീവുകൾ രംഗത്തെത്തിയത്.ആക്രമണകാരികൾക്കെതിരെ മൃദുസമീപനമാണ് ഇറാൻ ഭരണകൂടം സ്വീകരിക്കുന്നതെന്നും ശക്തമായ തിരിച്ചടി നൽകണമെന്നുമാണ് ഇവരുടെ പ്രധാന ആവശ്യം.
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.