February 06, 2021
February 06, 2021
ദോഹ : കഴിഞ്ഞ ആറ് വർഷമായി ഈജിപ്തിന്റെ തടവിലായിരുന്ന ഖത്തർ ആസ്ഥാനമായ അൽ ജസീറ ചാനലിന്റെ റിപ്പോർട്ടർ മഹമൂദ് ഹുസൈനെ മോചിപ്പിച്ചതായി ഡെയ്‌ലി മെയിൽ പത്രം റിപ്പോർട്ട് ചെയ്തു.ഈജിപ്ഷ്യൻ പൗരനായ മഹമൂദ് ഹുസൈനെ വ്യാഴാഴ്ച രാത്രി വിട്ടയച്ചതായി ഈജിപ്ഷ്യൻ സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എഫ്.പിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം,മഹമൂദ് ഹുസൈനെ മോചിപ്പിക്കാനുള്ള തീരുമാനം എടുത്തിട്ടുണ്ടെങ്കിലും അദ്ദേഹം ഇപ്പോഴും ഈജിപ്ത് അധികൃതരുടെ കസ്റ്റഡിയിൽ തന്നെയാണെന്നും നാട്ടിലേക്ക് മടങ്ങിയിട്ടില്ലെന്നും അറബ് നെറ്റ്‌വർക്ക് ഫോർ ഹ്യൂമൻ റൈറ്റ്സ് ഇൻഫർമേഷൻ മേധാവി ഗമാൽ ഈദ് പറഞ്ഞു.അൽ ജസീറ ചാനലും മഹമൂദ് ഹുസൈന്റെ മോചനം സ്ഥിരീകരിച്ചിട്ടില്ല.
54 കാരനായ ഹുസൈനെ 2016 ഡിസംബര്‍ 23 ന് കെയ്റോയില്‍ വെച്ചാണ് ഈജിപ്ഷ്യൻ അധികൃതർ അറസ്റ്റ് ചെയ്തത്. കുടുംബത്തോടൊപ്പം അവധിക്കാലം ചിലവിഴിക്കുന്നതിനിടെയാണ് അദ്ദേഹത്തെ ഈജിപ്ഷ്യന്‍ പോലിസ് കസ്റ്റഡിയിലെടുത്തത്. 'സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കെതിരെ പ്രകോപനം സൃഷ്ടിക്കുകയും കുഴപ്പങ്ങള്‍ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തെറ്റായ വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുകയും ചെയ്തു'' എന്നാണ് ഹുസൈനെതിരെ ആരോപിക്കപ്പെട്ട കുറ്റം.തുടർന്ന് കഴിഞ്ഞ ആറ് വർഷത്തോളമായി അദ്ദേഹം ജയിലിൽ കഴിയുകയായിരുന്നു.
അൽ ഉല കരാറിന് പിന്നാലെ ഈജിപ്തും ഖത്തറും തമ്മിലുള്ള ബന്ധം മെച്ചപ്പെടുകയും ഇരു രാജ്യങ്ങൾക്കുമിടയിൽ വിമാനസർവീസുകൾ പുനരാരംഭിക്കുകയും ചെയ്തിരുന്നു.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.