December 03, 2020
December 03, 2020
ദോഹ: വേഗനിയന്ത്രണം ലംഘിക്കുന്നത് തടയാനായി നവംബറില്‍ ആരംഭിച്ച പരിശോധനാ ക്യാമ്പെയിന്‍ തുടരുമെന്ന് ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും, പ്രത്യേകിച്ച് ബാഹ്യ റോഡുകളില്‍ പരിശോധന തുടരും.
വേഗനിയന്ത്രണങ്ങളുടെ ലംഘനം കുറയ്ക്കുന്നതിന് ട്രാഫിക് ഡയറക്ടറേറ്റ് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ക്യാമ്പെയിന്‍. റോഡ് സുരക്ഷാ നടപടികള്‍ ശക്തിപ്പെടുത്തുക, റോഡിലെ അപകടങ്ങളും അവയെ തുടര്‍ന്നുണ്ടാകുന്ന മരണങ്ങളും കുറയ്ക്കുക എന്നിവയാണ് ഇത്തരം നടപടികളിലൂടെ ഡയറക്ടറേറ്റ് ലക്ഷ്യമിടുന്നത്.
യാതൊരു ഒത്തുതീര്‍പ്പുമില്ലാത്ത കുറ്റകൃത്യങ്ങളിലൊന്നാണ് വേഗതാ നിയന്ത്രണത്തിന്റെ ലംഘനമെന്ന് ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടി. ഇതിന്റെ നടപടിക്രമങ്ങള്‍ ട്രാഫിക് ഡയറക്ടറേറ്റില്‍ ഒതുങ്ങില്ല. നിയമം ലംഘിക്കുന്ന വ്യക്തിയെ പബ്ലിക് പ്രോസിക്യൂഷന് അയക്കുകയും വാഹനം മൂന്നു മാസത്തേക്ക് കസ്റ്റഡിയില്‍ വയ്ക്കുകയും ചെയ്യും.
ക്യാമ്പിങ് സീസണായ ശൈത്യകാലത്ത് സാല്‍വ റോഡ് ഉള്‍പ്പെടെയുള്ള ബാഹ്യ റോഡുകളില്‍ വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചതിനാലാണ് ബാഹ്യ റോഡുകളില്‍ പരിശോധന ശക്തമാക്കുന്നതെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഗതാഗത നിയമങ്ങളും സുരക്ഷാ നിര്‍ദ്ദേശങ്ങളും കൃത്യമായി പാലിക്കണമെന്നും അമിത വേഗത ഒഴിവാക്കണമെന്നും ഡയറക്ടറേറ്റ് എല്ലാ റോഡ് ഉപയോക്താക്കളോടും അഭ്യര്‍ത്ഥിച്ചു.
വേഗതാ നിയന്ത്രണം ലംഘിക്കുന്നത് കണ്ടുപിടിക്കാന്‍ എല്ലാ ബാഹ്യ റോഡുകളിലും സൈനിക, സിവിലിയന്‍ ട്രാഫിക് പട്രോളിങ് വിന്യസിച്ച് കൊണ്ട് ഉള്‍പ്പെടെയാണ് ഡയറക്ടറേറ്റ് ക്യാമ്പെയിന്‍ നടത്തുന്നത്.
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.