September 24, 2019
September 24, 2019
ദോഹ : മംഗളൂരുവിൽ നിന്നും ദോഹയിലേക്കുള്ള വിമാനയാത്രയിൽ ഹൃദയാഘാതമുണ്ടായ സഹയാത്രികനെ മകനെ പോലെ പരിചരിച്ച യുവാവിന്റെ ഹൃദയസ്പർശിയായ ശബ്ദ സന്ദേശം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു.കാസർകോട് സ്വദേശിയായ റപ്പി കിഡ്‌നിയെന്നറിയപ്പെടുന്ന റഫീഖിന്റേതാണ് ശബ്ദ സന്ദേശം.
കഴിഞ്ഞ ഞായറാഴ്ച മംഗളൂരുവിൽ നിന്നും ദോഹയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന സഹയാത്രികന് യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നുണ്ടായ സംഭവങ്ങളാണ് റഫീഖ് വിവരിക്കുന്നത്.പ്രവാസികൾ എന്തെങ്കിലും തരത്തിലുള്ള അപകടങ്ങളിൽ പെടുമ്പോൾ കൂടെയുള്ളവർ കൈത്താങ്ങാവണമെന്ന ഓർമപ്പെടുത്തലാണ് റഫീഖ് തന്റെ അനുഭവങ്ങളിലൂടെ മറ്റുള്ളവരുമായി പങ്കുവെച്ചത്.യാത്രയ്ക്കിടെ റഫീഖ് തന്റെ സുഹൃത്തിനയച്ച സന്ദേശം ഗൾഫിലും നാട്ടിലുമുള്ള പ്രവാസികൾ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു.യാത്രയ്ക്കിടെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം അടിയന്തരമായി മസ്കത്ത് വിമാനത്താവളത്തിൽ ഇറക്കിയിരുന്നു.മസ്കത്തിലെ ആശുപത്രിയിൽ വെച്ച് കോഴിക്കോട് കല്ലായി പള്ളിക്കണ്ടി സ്വദേശിയും കാസര്‍കോട് ചെട്ടുംകുഴി കെ.എസ് അബ്ദുല്ല സ്‌കൂളിന് സമീപം താമസക്കാരനുമായ തെക്കുംതല പറമ്പിൽ അലി കോയ(67) പിന്നീട് മരണപ്പെട്ടിരുന്നു.
അലിക്കോയയെ വിമാനത്തിൽ മകനെ പോലെ പരിചരിച്ച റഫീഖിന്റെ വോയിസ് ക്ലിപ്പ് മുഴുവനായി കേട്ട് അൽത്താഫ് പൈവളികെ എന്നയാളാണ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം :
എന്‍റെ തൊട്ടടുത്ത് ഇരുന്ന അലിഭായിക്ക് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.ചർദിക്കാൻ തുടങ്ങി.ഞാൻ ആദ്യം വിചാരിച്ചു മദ്യപിച്ചതായിരിക്കും,പക്ഷെ പിന്നീടും ഛർദി വന്നപ്പോൾ ഞാൻ അയാളെ ശ്രദ്ധിച്ചപ്പോൾ നെറ്റിയിൽ നിസ്കാര തഴമ്പ്.പേരും നാടും ചോദിച്ചപ്പോൾ അലി കാസറഗോഡ് ചേറ്റുവായി എന്ന സ്ഥലം എന്ന് പറഞ്ഞു.ഒന്നും ആലോചിച്ചില്ല..ഇത് മദ്യപാനമല്ല.കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്നു മനസ്സിലാക്കിയ ഞാൻ അയാളെ സഹായിക്കാൻ തീരുമാനിച്ചു.ഛർദിച്ചതൊക്കെ ഞാൻ പ്ലാസ്റ്റിക് കവറിലാക്കി.പിന്നീട് മൂത്രിക്കാനും കാഷ്ഠിക്കാനും തുടങ്ങി.അതൊക്കെ ഞാൻ വൃത്തയാക്കി പ്ലാസ്റ്റിക് കവറിലാക്കി.എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരായ സഹോദരിമാർ ഒരുപാട് നേരം അലിഭായിയെ നെഞ്ച് തടവിയും ഓക്സിജൻ കൊടുത്തും സഹകരിച്ചു സഹായിച്ചപ്പോൾ അതിലുണ്ടായ ഒരു ഡോക്ടർ പറഞ്ഞു.ഷുഗർ കുറഞ്ഞതാണ്.ഉടൻ തന്നെ എമർജൻസി ലാൻഡ് ചെയ്യണം.അങ്ങിനെ മസ്കത്തിൽ ലാൻഡ് ചെയ്തു.ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയപ്പോൾ അലി ഭായിയുടെ കൂടെ എന്നോടും പോകാൻ പറഞ്ഞു.ഞാൻ പറഞ്ഞു എന്റേത് ഖത്തറിലെ വിസയാണ്..എനിക്ക് പോകാൻ പറ്റില്ല.അത് സാരമില്ല,നിങ്ങൾ മകനല്ലേ.ഇവർ അനുവദിക്കും.അപ്പോഴാണ് ഞാൻ സത്യം പറഞ്ഞത്.ഞാൻ മകനല്ല.ഇദ്ദേഹത്തെ ഫ്ലൈറ്റിലാണ് പരിചയപ്പെട്ടത്.ഇത് കേട്ടു അവരൊക്കെ ഞെട്ടി.എന്നെ നോക്കി അതിശയപ്പെട്ടു.ഒരു മകൻ പോലും ചെയ്യാൻ മടിക്കുന്ന കാര്യമാണ് നിങ്ങൾ ചെയ്തത്.സ്വന്തം വാപ്പയെ കാണുന്നത് പോലെ മൂത്രവും കാഷ്ടവും നീക്കം ചെയ്ത് ഈ മനുഷ്യന് സഹായം നൽകിയ നിങ്ങൾ എത്ര നന്മയുള്ള മനുഷ്യനാണ്.അവരൊക്കെ എന്നെ അഭിനന്ദിച്ചു.എന്‍റെ നമ്പർ സേവ് ചെയ്ത് വെച്ചു.പിന്നീടാണ് ഞാൻ ഇദ്ദേഹത്തിന്റെ പിക് വാട്സ് ആപ്പിൽ വിട്ടു ഇയാളെ സഹായിക്കാൻ വോയിസ് വിട്ടത്.ഞാൻ ഖത്തറിലേക്ക് തിരിച്ചു പോയി.അവിടെ ഫ്ലൈറ്റ് ജീവനക്കാർ എല്ലാവരും എന്നെ അഭിനന്ദിച്ചു.ജീവിതത്തിൽ ഞാൻ ചെയ്ത ഏറ്റവും നല്ല കാര്യം. പക്ഷെ,രാവിലെയാണ് ആ മനുഷ്യന്റെ മരണവാർത്ത വന്നത്.വല്ലാത്തൊരു വിഷമമായി പോയി.
അൽത്താഫ് തുടരുന്നു :
ഇനി നിങ്ങൾ പറയൂ,ഇതൊരു സിനിമാ കഥയല്ല.ഇന്നലെയും ഇന്നുമായി വാട്സ് ആപ്പിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന പച്ചയായ ജീവിത യാഥാർത്ഥ്യമാണ്.ഉറ്റവരെയും ഉടയവരെയും വിട്ടു പ്രവാസ ലോകത്തേക്ക് മടങ്ങിയ ഈ പ്രവാസിക്ക് തണലായി റബ്ബ് അയച്ച മാലാഖയാണോ ഈ റഫീഖ് എന്ന ചെറുപ്പക്കാരൻ എന്ന് ആലോചിച്ചു പോയി.മരണത്തിന്റെ മാലാഖ അലിഭായിയുടെ അടുത്ത് വന്നപ്പോൾ സാന്ത്വനമായി ഈ ചെറുപ്പക്കാരൻ തടവി കൊടുത്ത് സഹായിച്ചപ്പോൾ മരണവേദനയിലും ആ മനുഷ്യൻ റഫീഖിനെ സ്വന്തം മകനെ പോലെ കണ്ടു ആ കണ്ണിൽ നിന്നും ആനന്ദ കണ്ണീർ ഒലിച്ചിട്ടുണ്ടാവില്ലേ..?
മരണ സമയത്ത് മക്കൾ അടുത്തുണ്ടാവണം.കുടുംബക്കാർ അടുത്തുണ്ടാവണം എന്ന് നമ്മൾ ഓരോരുത്തരും ആഗ്രഹിക്കും.പക്ഷെ പ്രവാസികളായ നമ്മൾക്ക് അതിനുള്ള സൗഭാഗ്യം ലഭിക്കുമോ എന്നുറപ്പില്ല,എന്നാലും സ്വന്തം മക്കളെക്കാൾ സ്നേഹത്തോടെ ചങ്ക് പറിച്ചു തന്നു നമ്മളെ സഹായിക്കാൻ പ്രവാസി കൂട്ടുകാർ ഓടി എത്തും.കാരണം ഒരു പ്രവാസിക്ക് മാത്രമേ മറ്റൊരു പ്രവാസിയുടെ വേദനയറിയൂ.സ്വന്തം വാപ്പമാരുടെ, ഭർത്താക്കന്മാരുടെ അധ്വാനത്തിന്റെ വില മനസ്സിലാക്കാതെ വെറും പണം മാത്രം ആഗ്രഹിച്ചു വയസ്സായപ്പോൾ വീട്ടിൽ നിന്നും പുറത്താക്കി രോഗാവസ്ഥയിൽ പോലും ഒന്നു വില വെക്കാതെ പ്രവാസ ലോകത്തേക്ക് തിരിച്ചയക്കുന്ന ഇന്നത്തെ ഭാര്യമാരേക്കാളും മക്കളെക്കാളും റഫീഖിനെ പോലുള്ള നന്മയുള്ള പ്രവാസികളുടെ അടുത്ത് വെച്ചു മരിക്കുന്നത് എത്രയോ ഖൈറല്ലേ.ഈ പ്രവാസിയുടെ മക്കളെയോ ഭാര്യയോ ഉദ്ദേശിച്ചല്ല പറഞ്ഞത് പൊതുവേ ഇന്ന് നമ്മൾ കേൾക്കുന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് പറഞ്ഞത്. അല്ലാഹു ആ പ്രവാസിക്ക് മഗ്ഫിറത്ത് നൽകട്ടെ ആമീൻ
ദുആ വസിയ്യത്തോടെ
അൽത്താഫ് പൈവളികെ