July 21, 2020
July 21, 2020
ദോഹ : കോവിഡ് വ്യാപനത്തിന് മുമ്പ് നാട്ടിലെത്തി തിരിച്ചുവരാൻ കഴിയാതെ കുടുങ്ങിയ ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ ആരോഗ്യ പ്രവർത്തകർക്ക് ഖത്തറിലേക്ക് തിരിച്ചുവരാൻ അനുമതി.ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഖത്തര്‍ (ഫിന്‍ക്യു) ഇന്ത്യൻ എംബസിയുമായി സഹകരിച്ചു നടത്തിയ ഇടപെടലിനെ തുടർന്നാണ് ഖത്തർ ആരോഗ്യ മന്ത്രാലയവും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും ഇതിനുള്ള അനുമതി നൽകിയത്.ഇതേതുടർന്ന്,ഹമദ് മെഡിക്കൽ കോർപറേഷൻ മലയാളികളായ നെഴ്സുമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും കഴിഞ്ഞ ദിവസങ്ങളിൽ ഇ മെയിൽ സന്ദേശങ്ങൾ അയച്ചിരുന്നു. നാട്ടില്‍ കഴിയുന്ന എച്ച്എംസിയുടെ മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരേയും മെഡിക്കല്‍ ഇതര ജീവനക്കാരേയും 3 ബാച്ചുകളിലായാണ് ഖത്തറിൽ തിരികെ എത്തിക്കുക.ദോഹയിലേക്കുള്ള വിമാനയാത്ര ടിക്കറ്റ്, ദോഹയിലെത്തിയ ശേഷമുള്ള ക്വാറന്റീന്‍ ചെലവ് ഇവയെല്ലാം എച്ച്എംസി തന്നെ വഹിക്കും.
മലയാളികളായ ആരോഗ്യപ്രവർത്തകരുമായുള്ള ആദ്യസംഘം നാളെ ദോഹയിലെത്തും. ബുധനാഴ്ച രാവിലെ ഇന്ത്യന്‍ സമയം 7.30 ന് കൊച്ചിയില്‍ നിന്ന് പുറപ്പെടുന്ന ഇന്‍ഡിഗോ വിമാനം പ്രാദേശിക സമയം 10.30ന് ദോഹയിലെത്തും. ഡോക്ടര്‍മാരും നഴ്‌സുമാരും അവരുടെ കുടുംബങ്ങളും ഉള്‍പ്പെടെ 170 ഓളം പേരാണ് ആദ്യ സംഘത്തിലുള്ളത്.
കോവിഡിന് മുമ്പ് അവധിയിലും മറ്റാവശ്യങ്ങൾക്കായി ചുരുങ്ങിയ ദിവസങ്ങൾ മാത്രം അവധിയെടുത്ത് നാട്ടിലേക്ക് പോയവരാണ് തിരിച്ചു വരാൻ കഴിയാതെ മാസങ്ങളായി നാട്ടിൽ തുടരുന്നത്. കുടുംബത്തോടൊപ്പമല്ലാതെ നാട്ടിലേക്ക് പോയ സ്ത്രീകളും പുരുഷന്മാരും ഈ കൂട്ടത്തിലുണ്ട്.മക്കളെയും ഭർത്താവിനെയും ഖത്തറിൽ നിർത്തി ചുരുങ്ങിയ ദിവസത്തേക്ക് നാട്ടിൽ പോയി മടങ്ങാൻ ഉദ്ദേശിച്ച നഴ്‌സുമാർ ഉൾപ്പെടെയുള്ളവർ ഇതിനാൽ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു.
അതേസമയം,ഹമദ് മെഡിക്കൽ കോർപറേഷന് കീഴിൽ പുതുതായി നിയമനം ലഭിച്ച നേഴ്‌സുമാർ ഉൾപെടെയുള്ളവരുടെ കാര്യത്തിൽ തീരുമാനം ആയിട്ടില്ല. നിലവിൽ എച്.എം.സിക്ക് കീഴിൽ ജോലി ചെയ്യുന്നവർ മാത്രമാണ് ഇപ്പോൾ തിരിച്ചു വരുന്നത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക