July 11, 2020
July 11, 2020
ദോഹ : ഖത്തറും ചില അയൽരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന പ്രതിസന്ധിയെ സൗദി മികച്ച രീതിയിൽ തന്നെ കൈകാര്യം ചെയ്യുമെന്ന കാര്യത്തിൽ തങ്ങൾക്ക് പൂർണ വിശ്വാസമുണ്ടെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ.അൻവർ ഗർഗാഷ് പറഞ്ഞു.മേഖലയുടെ പൊതുതാൽപര്യങ്ങൾ ഉറപ്പുവരുത്തുന്ന തരത്തിൽ തികച്ചും ബുദ്ധിപരമായി തന്നെ സൗദി വിഷയം കൈകാര്യം ചെയ്യുമെന്നാണ് തങ്ങൾ ഉറച്ചു വിശ്വസിക്കുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.ഒരേ നിലപാടുള്ള ഗ്രൂപ്പിൽ അംഗമാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം ഏതുസാഹചര്യത്തിലാണ് അദ്ദേഹം ഇത്തരമൊരു പ്രതികരണം നടത്തിയതെന്ന് വ്യക്തമല്ല.2017 ലാണ് യു.എ.ഇ ഉൾപ്പെടെയുള്ള ചില അയൽരാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധം ഏർപ്പെടുത്തിയത്.
ഇതിനിടെ, ഉപരോധം കഴിഞ്ഞ ആഴ്ചയോടെ അവസാനിപ്പിക്കാനുള്ള അമേരിക്കന്‍ നീക്കത്തിന് യുഎഇ തടസ്സം നിന്നതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.ഉപരോധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച്ച അമേരിക്ക, ഖത്തര്‍, സൗദി എന്നീ രാഷ്ട്രങ്ങളുടെ ഉന്നതതല യോഗം ചേര്‍ന്ന് ഉപരോധം ഉപാധികളോടെ അവസാനിപ്പിക്കാനായിരുന്നുനീക്കം. എന്നാല്‍, യുഎഇ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തടസ്സ വാദം ഉന്നയിച്ചതോടെ ഉന്നതതല യോഗം റദ്ദ് ചെയ്യുകയായിരുന്നുവെന്ന് അമേരിക്കന്‍ വിദേശ കാര്യ മന്ത്രലയത്തിലെ ഉന്നതരെ ഉദ്ധരിച്ചു ഫോക്സ് ന്യൂസ് ചൂണ്ടിക്കാട്ടി.യുഎഇയുടെ സമ്മര്‍ദത്തെ തുടര്‍ന്നു സൗദി അധികൃതര്‍ യോഗത്തില്‍ നിന്ന് പിന്മാറിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വരുന്ന അമേരിക്കന്‍ പൊതു തിരഞ്ഞെടുപ്പിന് മുമ്പ് ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കാൻ ഗൾഫിലെ അമേരിക്കൻ കമ്പനികൾ ട്രംപിന് മേല്‍ സ്വാധീനം ചെലുത്തുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക