December 14, 2020
December 14, 2020
റിയാദ് : ഗൾഫ് രാജ്യങ്ങളും പ്രവാസികളും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഗൾഫ് ഉച്ചകോടി ജനുവരി അഞ്ചിന് റിയാദിൽ ചേരുമെന്ന് റിപ്പോർട്ട്. കുവൈത്തിലെ അൽ റായ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.എന്നാൽ ജിസിസി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
മൂന്നു വർഷത്തിലേറെയായി തുടരുന്ന ഖത്തറിനെതിരായ ഉപരോധവും അതുണ്ടാക്കിയ ഗൾഫ് പ്രതിസന്ധിയും പരിഹരിക്കുന്നതിനുള്ള അന്തിമ പ്രഖ്യാപനം ഉച്ചകോടിയിൽ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.ഖത്തറും ചതുർ രാജ്യങ്ങളുമായി ഇതിനകം അനുരഞ്ജന കരാർ സംബന്ധിച്ച ധാരണ രൂപപ്പെട്ടതായാണ് വിവരം.. കുവൈത്തും അമേരിക്കയും മുൻകൈയെടുത്താണ് പ്രശ്നപരിഹാരത്തിന് അന്തിമ രൂപം നൽകുന്നത്.. ആറ് ഗൾഫ് രാജ്യങ്ങളുടെയും പ്രധാന നേതാക്കൾ ഉച്ചകോടിയിൽ നേരിട്ടു പെങ്കടുക്കും എന്നാണ് വിവരം.ഖത്തർ അമീർ ഉൾപെടെ ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി എത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക ഉച്ചകോടി സൗദിയിലായിരുന്നു.ഗൾഫ് പ്രതിസന്ധിക്ക് പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിച്ച അന്നത്തെ ഉച്ചകോടിയിൽ ഖത്തര്‍ അമീര്‍ എത്തിയിരുന്നില്ല. പകരം ഖത്തര്‍ പ്രധാനമന്ത്രിയാണ് എത്തിയത്. എന്നാൽ പ്രശ്നപരിഹാരത്തിനുള്ള കരാർ രൂപപ്പെട്ട സാഹചര്യത്തിൽ ഇത്തവണ ഖത്തർ അമീർ ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് തന്നെയാണ് സൂചന.
മേഖലയിൽ ഇറാൻ ഉയർത്തുന്ന ഭീഷണിയും ജി.സി.സി ഉച്ചകോടിയുടെ അജണ്ടയിൽ ഇടം പിടിക്കും. ജോ ബൈഡൻ അമേരിക്കൻ പ്രസിഡൻറായി അധികാരം ഏൽക്കുന്നതോടെ ഇറാനുമായി രൂപപ്പെടാൻ സാധ്യതയുള്ള ചർച്ചകളിൽ തങ്ങൾക്കും ഇടം ലഭിക്കണമെന്ന ആവശ്യം ജി.സി.സി ഉന്നയിച്ചേക്കും. ആണവ, ബാലിസ്റ്റിക് പദ്ധതികളുമായി ഇറാൻ മുന്നോട്ടു പോകുന്നത് ഗൾഫ് സുരക്ഷക്ക് വൻ ഭീഷണിയാണെന്ന നിലപാടിലാണ് മിക്ക ഗൾഫ് രാജ്യങ്ങളും. കോവിഡ് പ്രതിരോധം, സംയുക്ത പദ്ധതികൾ എന്നിവയും ഉച്ചകോടി ചർച്ച ചെയ്യും. ഇന്ത്യയുമായുള്ള സൈനിക സഹകരണം വിപുലപ്പെടുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങളും ഉച്ചകോടിയുടെ പരിഗണനയിൽ വരുമെന്നാണ് സൂചന.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക