January 05, 2021
January 05, 2021
അൻവർ പാലേരി
ദോഹ : മൂന്നര വർഷം നീണ്ട ഖത്തറിനെതിരായ ഉപരോധവും മേഖലയിൽ അതുണ്ടാക്കിയ പ്രതിസന്ധിയും അവസാനിക്കുമ്പോൾ ഖത്തറും ഗൾഫ് മേഖലയും കടപ്പെട്ടിരിക്കുന്നത് അന്തരിച്ച കുവൈത്ത് അമീർ ശൈഖ് സബാഹ് അല്‍ അഹ്‌മദ് അസ്സബാഹ് എന്ന സമാധാന ദൂതനോടാണ്.പ്രതിസന്ധി അവസാനിപ്പിച്ച് ജൂൾഫ് രാജ്യങ്ങളുടെ ഐക്യം ഊട്ടിയുറപ്പിക്കാൻ അവസാന നിമിഷം വരെ അദ്ദേഹം ആത്മാർത്ഥമായി പരിശ്രമിച്ചിരുന്നു.പരസ്പരം ഇടഞ്ഞു നിന്ന ഗൾഫ് രാഷ്ട്രത്തലവന്മാരെ ഒരു മേശക്ക് ചുറ്റുമിരുത്തൻ കഴിഞ്ഞത് വിടവാങ്ങിയ കുവൈത്ത് അമീറിന്റെ നയതന്ത്ര ചാതുരി ഒന്നുകൊണ്ടു മാത്രമാണ്.അതേസമയം,പിണക്കം മറന്ന് ഗൾഫ് രാഷ്ട്രത്തലവന്മാർ വീണ്ടും ആലിംഗനം ചെയ്യുമ്പോൾ ആ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ അദ്ദേഹം കൂടെയില്ലാത്തത് വേദനയായി അവശേഷിക്കുന്നു.
ഉപരോധത്തിന്റെ തുടക്കം മുതൽ പ്രശ്നം രമ്യമായി പരിഹരിക്കാൻ വിവിധ ഗൾഫ് രാജ്യങ്ങളിൽ ഓടിയെത്തിയ മുൻ കുവൈത്ത് അമീർ ഉപരോധത്തിന് ശേഷമുള്ള ഓരോ ഉച്ചകോടിയിലും പ്രശ്ന പരിഹാരത്തിനായി അവസാനം വരെ ശ്രമിച്ചിരുന്നു. 2019 ഡിസംബറിൽ ചേർന്ന നാല്പതാമത് ഉച്ചകോടിയിൽ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്ന എല്ലാ പ്രതീക്ഷയും അദ്ദേഹം വെച്ചുപുലർത്തിയിരുന്നെങ്കിലും അവസാന നിമിഷം അതും പരാജയപ്പെടുകയായിരുന്നു. അനുരഞ്ജന ശ്രമങ്ങൾ കപ്പിനും ചുണ്ടിനുമിടയിൽ വെച്ച് പാളിപ്പോയ പല ഘട്ടങ്ങളിലും അദ്ദേഹം വല്ലാതെ നിരാശനായിരുന്നെങ്കിലും ശ്രമങ്ങളിൽ നിന്ന് പിന്മാറാൻ തയാറായിരുന്നില്ല.തുടർന്ന് പ്രായാധിക്യമുണ്ടാക്കിയ അവശതകൾ മറന്നും അദ്ദേഹം തുടർച്ചയായി വിവിധ ഗൾഫ് രാജ്യങ്ങളിൽ പറന്നു ചെന്ന് അനുരഞ്ജനത്തിന്റെ നയതന്ത്രം തുടർച്ചയായി പരീക്ഷിക്കുകയായിരുന്നു.
ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നത് വരെ സഹോദരാരാഷ്ട്രങ്ങള്‍ തമ്മിലെ പിണക്കം അവസാനിപ്പിക്കാൻ ഓടി നടന്ന അദ്ദേഹം അസുഖം അല്പം ഭേദമായി തിരിച്ചു വന്നപ്പോഴും ഗൾഫ് രാജ്യങ്ങൾക്കിടയിലെ ഭിന്നിപ്പ് പരിഹരിക്കാൻ അക്ഷീണം പരിശ്രമിച്ചിരുന്നു.ചികിത്സയിലിരിക്കെയുംഅദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരംകുവൈത്ത് നയതന്ത്ര നീക്കങ്ങള്‍ തുടരുന്നുണ്ടായിരുന്നു.ഗൾഫ് രാജ്യങ്ങളുടെ ഐക്യത്തിനായി രൂപം നൽകിയ ഗൾഫ് സഹകരണ കൗൺസിൽ അംഗങ്ങൾ പരസ്പരം ശത്രുക്കളെ പോലെ പെരുമാറുന്നതിലും മേഖലയുടെ സുരക്ഷയെ അസ്ഥിരപ്പെടുത്തുന്നതിലും അദ്ദേഹത്തിന്റെ മനസ് വല്ലാതെ വേദനിച്ചിരുന്നു.
2020 സെപ്തംബർ 28 ന് ശൈഖ് സബാഹ് അല്‍ അഹ്‌മദ് അസ്സബാഹ് എന്ന ഗൾഫ് മേഖലയുടെ സമാധാന ദൂതനായ കാരണവർ വിടവാങ്ങിയെങ്കിലും ശൈഖ് സബാഹിന്റെ വിയോഗശേഷംപുതിയ അമീറായി ചുമതലയേറ്റ ശെയ്ഖ് നവാഫ് അല്‍ അഹമ്മദ് അസ്സ്വബാഹും തന്റെ മുന്‍ഗാമിയുടെ നയനിലപാടുകള്‍ തന്നെയാണ് പിന്തുടര്‍ന്നത്.പ്രതിസന്ധി പരിഹരിച്ചു മേഖലയുടെ ഐക്യം ഊട്ടിയുറപ്പിക്കുന്നതിലുപരി തന്റെ മുൻഗാമിയുടെ ഏറ്റവും വലിയ സ്വപനം യാഥാർഥ്യമായി കാണാനുള്ള പുതിയ കുവൈത്ത് അമീറിന്റെ അടങ്ങാത്ത പരിശ്രമം കൂടിയാണ് ഇപ്പോൾ ഗൾഫ് പ്രതിസന്ധി നീങ്ങുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക