July 05, 2020
July 05, 2020
തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. യുഎഇ കോണ്‍സുലേറ്റിലേക്കുള്ള പാഴ്‍സലിലാണ് സ്വര്‍ണ്ണം ഒളിപ്പിച്ചിരുന്നത്. കോടികള്‍ വിലമതിക്കുന്ന സ്വര്‍ണമാണ് ബാഗേജില്‍ കണ്ടെത്തിയതെന്നാണ് വിവരം. സംസ്ഥാനത്ത് ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ സ്വര്‍ണ വേട്ടയാണിത്.
രാജ്യത്ത് ആദ്യമായാണ് ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണക്കടത്ത് നടത്തുന്നതെന്ന് കസ്റ്റംസ് വ്യക്തമാക്കി. മൂന്ന് ദിവസം മുന്‍പാണ് തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റിന്റെ വിലാസത്തില്‍ സ്വര്‍ണം എത്തിയത്.
ഈ ബാഗില്‍ സ്വര്‍ണം ഉണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. യുഎഇ കോൺസുലേറ്റിന്‍റെ പേരിൽ വന്ന പാഴ്സൽ പരിശോധിച്ചതിൽ 30 കിലോയോളം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.
മൂന്ന് ദിവസം മുൻപാണ് കാർഗോ ഫ്ലൈറ്റിൽ ദുബൈയിൽ നിന്ന് പാഴ്സൽ എത്തിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കസ്റ്റംസ് കാർഗോ വിഭാഗത്തിൽ പരിശോധന നടത്തുകയായിരുന്നു. പല രൂപത്തിലാക്കി നിരവധി ബോക്സുകളിലായാണ് സ്വർണം കണ്ടെത്തിയത് എന്നാണ് സൂചന. പാഴ്സൽ ആർക്കാണെന്നും ആരാണ് അയച്ചതെന്ന് അടക്കമുള്ള നിർണായക വിവരങ്ങൾ കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക