July 19, 2020
July 19, 2020
തിരുവനന്തപുരം : വിവാദമായ നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിൽ ദുബായ് രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയായ എമിറേറ്റ്സ് എയർലൈൻസിലെ ഉദ്യോഗസ്ഥരിൽനിന്ന് വിവരങ്ങൾ തേടേണ്ടതുണ്ടെന്ന് കസ്റ്റംസ് അറിയിച്ചു. ഇതിനായി വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചതായാണ് വിവരം.യു.എ.ഇ.യിലെ വിമാനത്താവളങ്ങളിൽ സ്വർണമടങ്ങിയ നയതന്ത്ര ബാഗ് കൈകാര്യംചെയ്ത ഉദ്യോഗസ്ഥരിൽനിന്ന് വിവരങ്ങൾ കിട്ടേണ്ടത് അനിവാര്യമാണെന്നാണ് കസ്റ്റംസിന്റെ നിഗമനം.രാജ്യത്തേക്ക് കള്ളക്കടത്ത് സാധനം എത്തിയാൽ വിമാനക്കമ്പനി ജീവനക്കാരെ ചോദ്യംചെയ്യാൻ കസ്റ്റംസിന് അധികാരമുണ്ട്. ഉദ്യോഗസ്ഥരോടു വിശദീകരണം ചോദിക്കാനും മറുപടി ഉണ്ടായില്ലെങ്കിൽ വിമാനക്കമ്പനി അധികൃതർക്കു നോട്ടീസ് നൽകാനുമാണ് തീരുമാനം..സ്വർണമടങ്ങിയ ബാഗ് ആരാണ് കൊണ്ടുവന്നതെന്നും ആരാണ് ഏറ്റുവാങ്ങിയതെന്നുമുള്ള വിവരങ്ങൾ അറിയാൻ ദുബായ് വിമാനത്താവളത്തിലെ സി.സി.ടി.വി. ദൃശ്യങ്ങളും ആവശ്യപ്പെടും. നയതന്ത്ര സ്റ്റിക്കർ പതിച്ച ബാഗ് ഒരാൾക്ക് ഏതെങ്കിലും വിമാനത്താവളത്തിൽ മറ്റൊരു രാജ്യത്തേക്ക് എളുപ്പത്തിൽ കയറ്റിയയക്കാനാവില്ലെന്നാണ് കസ്റ്റംസ് പറയുന്നത്.
ഇതിനിടെ,സ്വർണക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കസ്റ്റംസ് പുറത്തുവിട്ടു.സ്വർണ കടത്തിൽ ഐടി ജീവനക്കാരൻ അരുൺ ബാലചന്ദ്രന് പങ്കുള്ളതായി സരിത് മൊഴി നൽകിയിട്ടുണ്ട്.സംഘം ഇത്‌വരെ 230 കിലോ സ്വർണം കടത്തിയിട്ടുണ്ട്.ഇതിൽ 30 കിലോ സ്വർണം മാത്രമാണ് പിടിച്ചെടുത്തത്. ബാക്കി പിടിച്ചെടുക്കാൻ കസ്റ്റംസ് ശ്രമം തുടങ്ങി..ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജ്വല്ലറികളിൽ പരിശോധന ഊർജിതമാക്കി.
നയതന്ത്ര ചാനൽ വഴി ഇതുവരെ 23 തവണയാണ് സംഘം സ്വർണം കടത്തിയത്.2019 ജൂണിൽ ആദ്യം ഡമ്മി ബാഗേജ് അയച്ചുകൊണ്ടാണ് സംഘം ഈ രീതിയിൽ സ്വർണക്കടത്തിന് തുടക്കമിട്ടത്. ഫൈസൽ ഫരീദിന് പുറമെ ദുബായിൽ നിന്ന് സ്വർണം അയച്ചിരുന്നത് മറ്റു പലരുമാണെന്നും കസ്റ്റംസ് അറിയിച്ചു. ഇതിനിടെ,സ്വർണക്കടത്തിനെ കുറിച്ച് മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് എൻ.ഐ.എ അറിയിച്ചു. ഇതിനുള്ള സാങ്കേതിക-സാഹചര്യ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.അതേസമയം,അന്വേഷണം കൂടുതൽ ഉദ്യോഗസ്ഥരിലേക്ക് നീങ്ങുമെന്നും സൂചനയുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക