July 17, 2020
July 17, 2020
തിരുവനന്തപുരം : ഇന്നലെ മുതല്‍ കാണാതായ യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗണ്‍മാനെ കയ്യിലെ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തി. പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എ ആര്‍ ക്യാമ്പിലെ പൊലീസുകാരനായ കരിമണല്‍ സ്വദേശിയായ ജയ്ഘോഷിനെ വ്യാഴാഴ്ച മുതല്‍ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ തുമ്പ പോലീസില്‍ പരാതി നല്‍കിയിരുന്നു. വട്ടിയൂര്‍ക്കാവില്‍ ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം താമസിക്കുന്ന ജയ്ഘോഷ് കുടുംബത്തെ വ്യാഴാഴ്ച വൈകീട്ടാണ് കരിമണലിലെ വീട്ടിലേക്ക് മാറ്റിയത്. കൂടാതെ അനുവദിച്ചിരുന്ന പിസ്റ്റള്‍ ഇയാള്‍ വട്ടിയൂര്‍ക്കാവ് പോലീസില്‍ തിരികെ ഏല്‍പ്പിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
അതേസമയം, തിരുവനന്തപുരം വിമാനത്തവാളം വഴി നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസില്‍ യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയ്ക്കും പങ്കുണ്ടെന്ന് സരിത്തിന്റെ അഭിഭാഷകന്‍ വെളിപ്പെടുത്തിയിരുന്നു. സ്വര്‍ണക്കടത്തില്‍ അറ്റാഷെയ്‌ക്ക് പങ്കുണ്ടെന്ന് സരിത് പറഞ്ഞതായി കേസരി കൃഷ്‌ണന്‍നായര്‍ പറഞ്ഞിരുന്നു. അറ്റാഷെ സ്വപ്‌നയെ കുടുക്കുമെന്ന് സരിത് തന്നോട് പറഞ്ഞിരുന്നതായും അഭിഭാഷകന്‍ വെളിപ്പെടുത്തിയിരുന്നു. സരിത്തിനും സ്വപ്‌നയ്‌ക്കും പുറമേ സ്വര്‍ണക്കടത്തില്‍ വലിയ കണ്ണികളുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞിരുന്നു.
സ്വപ്ന പലതവണ ഇയാളെ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നതായി സംശയമുണ്ട്.കള്ളക്കടത്തുമായി ബന്ധപ്പെട്ട പല വിവരങ്ങളും ഇയാൾക്ക് അറിയാമായിരുന്നുവെന്നാണ് സൂചന.അങ്ങനെവന്നാൽ സംഭവത്തിൽ അറ്റാഷേക്കുള്ള പങ്ക് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നേക്കും.
യുഎഇയുടെ തിരുവനന്തപുരം കോണ്‍സുലേറ്റ് അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മിയ ഇന്ത്യ വിട്ടിരുന്നു. തിരുവനന്തപുരം വിമാനത്താവളം വഴി യുഎഇയുടെ നയതന്ത്ര ബാഗില്‍ സ്വര്‍ണം കടത്തിയ കേസ് അന്വേഷണം തുടരുന്നതിനിടെയാണ് അറ്റാഷെ രാജ്യം വിട്ടത്. നയതന്ത്ര പരിരക്ഷയുള്ള റഷീദ് തിരുവനന്തപുരത്തുനിന്നു ഡല്‍ഹി വഴി രാജ്യം വിട്ടുവെന്നാണ് റിപ്പോര്‍ട്ട്.
കസ്റ്റംസ് തടഞ്ഞുവച്ച സ്വര്‍ണമടങ്ങിയ ബാഗ് വിട്ടുകിട്ടാന്‍ അറ്റാഷെ പറഞ്ഞിട്ടാണ് താന്‍ ഉദ്യോഗസ്ഥരെ വിളിച്ചതെന്നും ബാഗ് കിട്ടാന്‍ വൈകിയപ്പോള്‍ അത് തിരിച്ചയക്കുന്നതിനുള്ള ഇ-മെയില്‍ റഷീദ് പറഞ്ഞത് പ്രകാരം അയച്ചുവെന്നും കേസില്‍ പ്രതിയായ സ്വപ്‌ന സുരേഷ് മൊഴി നല്‍കിയിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക