March 30, 2021
March 30, 2021
ദോഹ: കൊവിഡ് രണ്ടാം തരംഗത്തെ നേരിടാനായി ഖത്തറില്‍ വീണ്ടും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ തീവ്രപരിചരണ വിഭാഗത്തിലെ ആക്റ്റിങ് ചെയര്‍മാന്‍ ഡോ. അഹമ്മദ് അല്‍ മുഹമ്മദ്. രണ്ടാം തരംഗത്തിന്റെ തീവ്രതയ്ക്കനുസരിച്ച് രണ്ടു മുതല്‍ മൂന്നാഴ്ച വരെ നീളുന്ന സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് അദ്ദേഹം അല്‍ റയാന്‍ ടി.വിയോട് പറഞ്ഞു.
'ജനങ്ങള്‍ തമ്മില്‍ അടുത്ത് ഇടപഴകുന്നതും ജോലിസ്ഥലങ്ങളിലേക്ക് പോകുന്നതും ഒത്തുചേരുന്നതുമെല്ലാം വൈറസ് വ്യാപനത്തിന്റെ തീവ്രത വര്‍ധിപ്പിക്കും. കഴിഞ്ഞ വര്‍ഷത്തെ വേനല്‍ക്കാലത്തേതു പോലെ സമ്പൂര്‍ണ്ണമായ ഒരു ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയാണ് ഇത് തടയാനുള്ള ഏറ്റവും മികച്ച മാര്‍ഗം.' -ഡോ. അഹമ്മദ് പറഞ്ഞു.
'ഈ വര്‍ഷം ഫെബ്രുവരിയില്‍ ഐ.സി.യുവില്‍ പ്രവേശിപ്പിക്കപ്പെട്ട കൊവിഡ് രോഗികളുടെ എണ്ണം 53 മാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കൊവിഡ് ബാധിച്ച് ഐ.സി.യുവില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം 300 നു മുകളിലാണ്. കഴിഞ്ഞ ഏതാനും മാസങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ ഈ കുതിച്ചുചാട്ടം ശ്രദ്ധിക്കേണ്ടതാണ്. കഴിഞ്ഞ വര്‍ഷത്തെ കൊവിഡ് ഒന്നാം തരംഗത്തിന്റെ സമയത്ത് പോലും ഇത്രയധികം രോഗികള്‍ ഉണ്ടായിരുന്നില്ല.' -അദ്ദേഹം തുടര്‍ന്നു.
കൊവിഡ് രണ്ടാം തരംഗത്തില്‍ 14 വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ കൂടുതലായി രോഗബാധിതരാകുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസിന്റെ ജനിതകമാറ്റം വന്ന വിവിധ വകഭേദങ്ങള്‍ ഖത്തറില്‍ ഉള്ളതായി സ്ഥിരീകരിക്കപ്പെട്ടതാണ്. എല്ലാ വകഭേദങ്ങള്‍ക്കുമുള്ള ചികിത്സ ഒരുപോലെയാണ്. എന്നാലും രോഗലക്ഷണങ്ങള്‍ കടുത്തതാണെങ്കില്‍ ഉടന്‍ ആശുപത്രിയിലെത്തി ചികിത്സ തേടണമെന്നും ഡോ. അഹമ്മദ് അല്‍ മുഹമ്മദ് പറഞ്ഞു.
നിലവില്‍ രാജ്യത്ത് 1590 പേരാണ് കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ 315 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 35 പേരെ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.