May 03, 2021
May 03, 2021
ദുബായ് / ദോഹ : ഗൾഫിൽ പ്രവർത്തന പരിചയമുള്ള അഞ്ചു പേരാണ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തിയത്. കുറ്റ്യാടിയിലെ സിറ്റിംഗ് എം.എൽ.എ പാറക്കൽ എം.എൽ.എ,കൂത്തുപറമ്പിൽ മത്സരിച്ച യു.എ.ഇയിലെ ബിസിനസ് പ്രമുഖൻ പൊട്ടങ്കണ്ടി അബ്ദുല്ല,ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹിയായിരുന്ന എം.എ ലത്തീഫ്,കാസർകോട് ഉദുമയിൽ മത്സരിച്ച ദുബായിൽ റേഡിയോ അവതാരകനായിരുന്ന ബാലകൃഷ്ണൻ പെരിയ,അബുദാബിയിൽ ലുലു ഗ്രൂപ്പ് ജീവനക്കാരനായിരുന്ന ശോഭാ സുബിൻ എന്നിവരാണ് പ്രവാസികളുടെ മേൽവിലാസത്തിൽ മത്സരിച്ചത്.ഇതിൽ എല്ലാവരും തോറ്റു.
അതേസമയം,കുറ്റ്യാടിയിൽ സിറ്റിംഗ് എം.എൽ.എയായ പാറക്കൽ അബ്ദുല്ല 333 വോട്ടിനാണ് സിപിഎമ്മിന്റെ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററോട് പരാജയപ്പെട്ടത്.എം.എൽ.എ എന്ന നിലയിൽ മികച്ച പ്രവർത്തനം നടത്തിയ പാറക്കൽ തന്നെ രണ്ടാം തവണയും ജയിച്ചു കയറുമെന്ന പ്രതീക്ഷ നിലനിൽക്കെ മണ്ഡലം കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന് നൽകാനുള്ള തീരുമാനം സിപിഎം അണികളിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.തുടർന്നാണ് കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്.ഇതോടെ പാറക്കലിന് അടിപതറുകയായിരുന്നു.
യു.എ.ഇ യിലെ അൽ മദീനാ ഗ്രൂപ്പ് ചെയർമാനായ പൊട്ടങ്കണ്ടി അബ്ദുല്ല കൂത്തുപറമ്പിൽ ഇടതുപക്ഷത്തെ എൽ.ജെ.ഡി സ്ഥാനാർത്ഥി കെ.പി മോഹനനോട് 10079 വോട്ടുകൾക്കാണ് തോൽവി ഏറ്റുവാങ്ങിയത്.കഴിഞ്ഞതവണ യുഡിഎഫ് സ്ഥാനാർഥിയായി മൽസരിച്ച കെ.പി.മോഹനൻ സിപിഎം സ്ഥാനാർഥി കെ.കെ. ശൈലജയോടു തോറ്റിരുന്നു.
ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ് ഐഎൻഎല്ലിന്റ പ്രവാസി ഘടകമായ ഐഎംസിസിയുടെ ഷാർജ, യുഎഇ കമ്മിറ്റികളുടെ സെക്രട്ടറിയായിരുന്നു.കാസർകോട്ട് മുസ്‌ലിം ലീഗിലെ എൻ.എ നെല്ലിക്കുന്നിനോടാണ് ലത്തീഫ് മത്സരിച്ചു തോറ്റത്.13,087 വോട്ടുകൾക്കായിരുന്നു പരാജയം.
കോൺഗ്രസ്സിനായി ഉദുമയിൽ പോരിനിറങ്ങിയ ബാലകൃഷ്ണൻ പെരിയ നേരത്തെ യു.എ.ഇയിൽ ഉമ്മുൽ ഖുവൈൻ റേഡിയോയിൽ അവതാരകനായിരുന്നു.തുടർന്ന് ആകാശവാണിയിലൂടെ ശ്രോതാക്കളുടെ പ്രിയപ്പെട്ട ബാലേട്ടനായി മാറിയ ബാലകൃഷ്ണൻ പെരിയ എൽഡിഎഫിലെ കരുത്തനായ സി.എച്ച് കുഞ്ഞമ്പുവിനോട് 13,332 വോട്ടിന് പരാജയം ഏറ്റുവാങ്ങി.
ലുലു ഗ്രൂപ്പിലെ മുൻ ജീവനക്കാരനായ ശോഭ സുബിൻ യു.ഡി.എഫിനായി കയ്പമംഗലത്താണ് പോരിനിറങ്ങിയതെങ്കിലും സി.പി ഐയിലെ ഇ.ടി ടൈസനോട് 22,698 വോട്ടിനു പരാജയപ്പെട്ടു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക