July 15, 2020
July 15, 2020
ദോഹ : ലോകത്തെ കാൽപന്ത് കളിയാവേശത്തിന്റെ മുൾമുനയിൽ നിർത്തുന്ന 2022 ലെ ഖത്തർ ലോകകപ്പിനുള്ള ഷെഡ്യുൾ ഫിഫ പുറത്തിറക്കി.2022 നവംബര്‍ 21 അല്‍ ഖോറിലെ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ പന്തുരുളുന്നതോടെയാണ് ലോകവും അറബ് ലോകവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോകകപ്പിന് തുടക്കമാവുക.
ഫൈനല്‍ മത്സരം ലുസൈല്‍ സ്റ്റേഡിയത്തില്‍ വെച്ച് ഡിസംബര്‍ 18 നു നടക്കും. 12 ദിവസം നീളുന്ന ഗ്രൂപ്പ് സ്റ്റേജില്‍ ദിവസവും നാല് മത്സരങ്ങള്‍ വീതം നടക്കും. ഉദ്ഘാടന മത്സരം ഇന്ത്യന്‍ സമയം വൈകീട്ട് 03.30 നായിരിക്കും. ഗ്രൂപ്പ് മത്സരങ്ങള്‍ ഉച്ചക്ക് ശേഷം 3.30 മുതല്‍ രാത്രി 12.30 വരെ നടക്കും.
60,000 പേര്‍ക്കിരിക്കാവുന്ന അറബി കൂടാരത്തിന്റെ മാതൃകയിലുള്ള അല്‍ബൈത്ത് സ്‌റ്റേഡിയത്തില്‍ 2022 നവംബര്‍ 21ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 1 മണിക്കാണ് ടൂര്‍ണമെന്റിന്റെ കിക്കോഫ്. ഗ്രൂപ്പ് മാച്ചുകള്‍ ഉച്ചയ്ക്ക് ശേഷം 1 മണി, 4 മണി, 7 മണി, 10 മണി എന്നിങ്ങനെയാണ് നടക്കുക. അവസാന റൗണ്ട് ഗ്രൂപ്പ് മല്‍സരങ്ങളും നോക്കൗട്ട് മല്‍സരങ്ങളും വൈകീട്ട് 6നും 10നും ആയാണ് നടക്കുക. പ്ലേ ഓഫ് മല്‍സരം ഡിസംബര്‍ 17ന് ഖലീഫ സ്റ്റേഡിയത്തിലാണ്. കലാശക്കളി ലുസൈല്‍ സ്റ്റേഡിയത്തില്‍ 80,000 കാണികളെ സാക്ഷി നിര്‍ത്തി വൈകീട്ട് 6ന് ആരംഭിക്കും.
ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ ലോകകപ്പ് ഖത്തറിൽ തന്നെ നടക്കുമോ എന്ന കാര്യത്തിൽ ലോകമൊട്ടുക്കും ഉയർന്നുവന്ന ആശങ്കൾക്ക് വിരാമമിട്ടുകൊണ്ട് ഖത്തറിലെ മൈതാനത്തിൽ പന്തുരുളുമ്പോൾ ചരിത്രത്തിൽ ആദ്യമായി അറബ് രാജ്യത്ത് നടക്കുന്ന ലോകകപ്പ് എന്ന സവിശേഷതയും ഖത്തറിന് സ്വന്തമാകും.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക