December 18, 2019
December 18, 2019
ഷാർജ : യു.എ.ഇ യിൽ കുട്ടികൾ കെട്ടിടത്തിന് മുകളിൽ നിന്ന് വീണു മരിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നു. ചൊവ്വാഴ്ച രാത്രി അറബ് വംശജയായ പെൺകുട്ടി ഷാർജയിലെ താമസ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചതോടെ ഈ ഡിസംബറിൽ മാത്രം സമാനരീതിയിൽ മരിക്കുന്ന കുട്ടികളുടെ എണ്ണം അഞ്ചായി.
ഷാർജയിലെ അൽഖാസിമി ഏരിയയിലെ കെട്ടിടത്തിന് താഴെ ഗുരുതരമായ പരിക്കുകളോടെ കണ്ടെത്തിയ സിറിയൻ വംശജയായ പെൺകുട്ടിയെ ഉടൻ കുവൈത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് ഷാർജാ പോലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിനായി മൃതദേഹം ഫോറൻസിക് വിഭാഗത്തിന് കൈമാറി.
ഇക്കഴിഞ്ഞ ഡിസംബർ ആറിന് വെള്ളിയാഴ്ച ഷാർജയിലെ താമസ കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്നും ഇന്ത്യക്കാരിയായ പതിനഞ്ചു വയസ്സുള്ള പെൺകുട്ടി താഴെവീണു മരിച്ചിരുന്നു. പെൺകുട്ടി കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തതായാണ് പോലീസിന്റെ നിഗമനം. രണ്ടുദിവസത്തിന് ശേഷം ഡിസംബർ 8 ന് ഞായറാഴ്ചയാണ് മലയാളിയായ പതിനാറുകാരിയെ ഉമ്മുൽഖുവൈനിലെ ആറാം നിലയിലെ അപ്പാർട്മെന്റിൽ നിന്നും താഴേയ്ക്ക് ചാടി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അതേദിവസം തന്നെ ഷാർജയിലെ അൽ മജാസ് ഏരിയയിൽ താമസിക്കുന്ന കെട്ടിടത്തിലെ എട്ടാം നിലയിൽ നിന്നും ഒരു വയസ്സുള്ള പെൺകുട്ടി താഴേക്ക് വീണു മരിച്ചു. ഷാർജയിലെ അൽ നഹ്ദയിലാണ് സമാനമായ മറ്റൊരു അപകടമുണ്ടായത്. മാതാവ് മറ്റു കുട്ടികളെ കൊണ്ടുവരുന്നതിനായി സ്‌കൂളിലേക്ക് പോയപ്പോഴാണ് അഞ്ചുവയസ്സുകാരി കെട്ടിടത്തിൽ നിന്നും താഴേക്ക് വീണു മരിച്ചത്.
ഇതിനു പിന്നാലെയാണ് ചൊവ്വാഴ്ച രാത്രിയിൽ പതിനെട്ടുകാരിയായ പെൺകുട്ടിയെയും സമാന രീതിയിൽ കെട്ടിടത്തിൽ നിന്നും വീണു മരിച്ചത്. മരിച്ചവരിൽ മൂന്നു പെൺകുട്ടികളും പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ളവരാണ്. മരിച്ച കുട്ടികളെല്ലാം പെൺകുട്ടികൾ ആയതിനാൽ അപകടങ്ങളിൽ ദുരൂഹതയുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഖത്തറിൽ നിന്നും ഗൾഫ് - അറബ് മേഖലയിൽ നിന്നുമുള്ള ഏറ്റവും പുതിയ വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ഒരു ഗ്രൂപ്പിലും അംഗങ്ങളാവാത്തവർ +974 66200167 എന്ന വാട്സ് ആപ് നമ്പറിലേക്ക് സന്ദേശം അയക്കുക.