February 13, 2020
February 13, 2020
ന്യൂഡൽഹി : ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ആം ആദ്മി പാര്‍ട്ടിയിൽ അംഗങ്ങളായി ചേരാൻ ജനങ്ങൾ മത്സരിച്ച് എത്തുന്നതായി റിപ്പോർട്ട്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11 ലക്ഷം പേരാണ് പാര്‍ട്ടി അംഗങ്ങളാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ എഎപി രാഷ്ട്ര നിര്‍മാണ്‍ എന്ന പ്രചാരണം ആരംഭിച്ചിരുന്നു. 9871010101 എന്ന നമ്പറില്‍ മിസ് കോള്‍ ചെയ്ത് പ്രചാരണത്തില്‍ പങ്കാളികളാകാം എന്നാണ് പാര്‍ട്ടി അറിയിച്ചിരുന്നത്.
എഎപിയുടെ നിലപാടിനോട് യോജിച്ചുപോകാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് മിസ് കോള്‍ ചെയ്ത് അംഗങ്ങളാകാമെന്നും പാര്‍ട്ടി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. പിന്നീടാണ് ജനങ്ങള്‍ കൂട്ടത്തോടെ മിസ് കോള്‍ ചെയ്ത് അംഗങ്ങളാകാന്‍ തുടങ്ങിയത്. സോഷ്യല്‍ മീഡിയ വഴിയും മറ്റുമായി മേല്‍പ്പറഞ്ഞ മൊബൈല്‍ നമ്പര്‍ എഎപി പ്രചരിപ്പിച്ചിരുന്നു.
ദേശനിര്‍മാണത്തിന് ജനം എഎപിയില്‍ വിശ്വാസമര്‍പ്പിക്കുന്നുവെന്നതിന് തെളിവാണിതെന്നാണ് നേതാക്കള്‍ പ്രതികരിച്ചത്.ദില്ലി തിരഞ്ഞെടുപ്പില്‍ 62 സീറ്റ് നേടിയാണ് എഎപി ജയിച്ചത്. എട്ട് സീറ്റുകള്‍ ബിജെപി നേടിയപ്പോൾ കോണ്‍ഗ്രസ് ഒരു സീറ്റ് പോലും നേടിയിരുന്നില്ല.
ആം ആദ്മിയുടെ വിജയം ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും വലിയ ചർച്ചയായിരിക്കുകയാണ്. കെജ്‌രിവാൾ മാജിക് എന്നറിയപ്പെടുന്ന വികസന പദ്ധതികളും ജനക്ഷേമ നടപടികളും തന്നെയാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. സൗജന്യ വൈദ്യുതി,സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉൾപെടെയുള്ള ജനകീയ പദ്ധതികൾക്കെതിരെ ബിജെപി ഉന്നയിച്ച ആരോപണങ്ങൾക്ക് കെജ്‌രിവാൾ നൽകിയ മറുപടി ജനങ്ങൾ ഏറ്റെടുത്തതും ആം ആദ്മിയുടെ ജനകീയത വർധിപ്പിച്ചിട്ടുണ്ട്. അമിത വ്യയവും അഴിമതിയും ഒഴിവാക്കി അതിന്റെ ആനുകൂല്യം ജനങ്ങൾക്ക് നൽകുകയാണ് താൻ ചെയ്യുന്നതെന്ന കെജ്‌രിവാളിന്റെ മറുപടി ജനങ്ങൾ ഏറ്റെടുത്തതായാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.