January 21, 2020
January 21, 2020
വാഷിംഗ്ടൺ : നടപ്പു വർഷം ഗൾഫ് ഉൾപ്പെടെ പശ്ചിമേഷ്യൻ രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് അന്താരാഷ്ട്ര നാണ്യനിധിയായ ഐ.എം.എഫ്. മുന്നറിയിപ്പ് നൽകി. മേഖലയിൽ തുടരുന്ന രാഷ്ട്രീയ സംഘർഷങ്ങളും എണ്ണ ഉൽപാദനം കുറച്ചുകൊണ്ടുള്ള ഒപെക് തീരുമാനവുമാണ് വളർച്ചാ തോത് കുറയാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.അതേസമയം അടുത്ത വർഷം കാര്യങ്ങൾ കുറേക്കൂടി മെച്ചപ്പെടുമെന്നും ഐ.എം.എഫ് വിലയിരുത്തുന്നു.നടപ്പുവർഷം 2.8 ശതമാനം വളർച്ചാനിരക്കായിരുന്നു മേഖല പ്രതീക്ഷിച്ചിരുന്നത്.എന്നാൽ ഇറാനും അമേരിക്കയുമായുള്ള സംഘർഷത്തിനു പുറമെ ലബനാൻ, സിറിയ, ലിബിയ, യെമൻ ആഭ്യന്തര പ്രതിസന്ധികളും പല രാജ്യങ്ങളുടെയും സമ്പദ്ഘടനക്ക് വലിയ തിരിച്ചടിയായതായി ഐ.എം.എഫ് പുറത്തിറക്കിയ വേൾഡ് ഔട്ട്ലുക് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.പശ്ചിമേഷ്യക്ക് വന്നെത്താൻ സാധിച്ചാൽ ആഗോള എണ്ണവിപണിയിൽ നിരക്കുവർധന രൂപപ്പെടുകയും അത് ഉൽപാദക രാജ്യങ്ങൾക്ക് വരുമാനനേട്ടം ഉറപ്പാക്കുകയും ചെയ്യും. ആഗോള തലത്തിൽ രൂപപ്പെട്ട സാമ്പത്തിക മാന്ദ്യവും പരോക്ഷമായി ഗൾഫ് സമ്പദ്ഘടനയെ ബാധിച്ചുവെന്നാണ് ഐ.എം.എഫ് കണ്ടെത്തൽ. കൂടുതൽ വിദേശനിക്ഷേപം ആർജിക്കാനുള്ള നീക്കത്തിനും മാന്ദ്യം തിരിച്ചടിയായിട്ടുണ്ട്.
അതേസമയം, ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കൂപ്പുകുത്തുമെന്നും 4.8 ശതമാനമാവുമെന്നുമാണ് വിലയിരുത്തൽ. ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി ആഗോള വളര്‍ച്ചാ നിരക്കിനെ ബാധിക്കുമെന്നും ഐഎംഎഫ് റിപോര്‍ട്ടില്‍ ആശങ്ക പ്രകടിപ്പിച്ചു.
ഇന്ത്യയിലേയും മറ്റു വളര്‍ന്ന് വരുന്ന വിപണികളിലെയും കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ആഗോള വളര്‍ച്ചാ നിരക്ക് ഐഎംഎഫ് വെട്ടിക്കുറച്ചു. ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ച കുത്തനെ ഇടിഞ്ഞതായി ഐഎംഎഫ് മുഖ്യ സാമ്പത്തിക വിദഗ്ധയും മലയാളിയുമായ ഗീതാ ഗോപിനാഥ് പറഞ്ഞു. ധനകാര്യ മേഖലയിലെ സമ്മര്‍ദ്ദവും ഗ്രാമീണ ജനതയുടെ വരുമാനത്തിലുണ്ടായ മുരടിപ്പുമാണ് ഇതിന് പ്രധാനകാരണമെന്നും അവർ കൂട്ടിച്ചേർത്തു.പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക ഉത്തേജന പദ്ധതികൾ നിര്‍ബന്ധമായും ഒഴിവാക്കണമെന്നും പകരം മറ്റ് കാര്യക്ഷമമായ പദ്ധതികൾ ആവിഷ്കരിക്കണമെന്നും കഴിഞ്ഞ മാസം പുറത്തിറക്കിയ ഉപദേശ റിപോര്‍ട്ടില്‍ ഐഎംഎഫ് നിർദേശിച്ചിരുന്നു.