December 02, 2020
December 02, 2020
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കാനായി ദോഹയില്‍ നടക്കുന്ന ചര്‍ച്ചകള്‍ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രധാന വിഷയങ്ങളില്‍ ചര്‍ച്ച ഉടനെ ആരംഭിക്കുമെന്ന് ചര്‍ച്ചയുമായി അടുത്ത ബന്ധമുള്ള ഉന്നതവൃത്തങ്ങള്‍ പറയുന്നു. ഖത്തറിന്റെ മധ്യസ്ഥതയില്‍ അഫ്ഗാന്‍ സര്‍ക്കാറിന്റെയും താലിബാന്റെയും പ്രതിനിധികളാണ് സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
ചില വിഷയങ്ങളില്‍ ഇരുപക്ഷവും തങ്ങളുടെ നിലപാടില്‍ നിന്ന് അണുവിട മാറാന്‍ തയ്യാറല്ല. എന്നാല്‍ അവര്‍ ഈ വിഷയങ്ങളില്‍ ചര്‍ച്ചയ്ക്ക് തയ്യാറായി എന്നും ഉന്നത വൃത്തങ്ങള്‍ പറയുന്നു. ചര്‍ച്ചയ്ക്ക് ആവശ്യമായ സൗകര്യം ഒരുക്കാന്‍ ഖത്തര്‍ തയ്യാറായെങ്കിലും ഇരുകൂട്ടരും തമ്മില്‍ അടുത്തിടെയൊന്നും ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ല.
കാബൂളില്‍ ജിഹാദി നേതാക്കളെ സന്ദര്‍ശിച്ച ശേഷം ചര്‍ച്ചയിലെ ചില സുപ്രധാന വിഷയങ്ങളിൽ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി യോജിപ്പ് അറിയിച്ചതായാണ് സൂചന.. ചര്‍ച്ചയില്‍ 21 കാര്യങ്ങളില്‍ ഇരുപക്ഷവും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ട്. മറ്റ് വിഷയങ്ങളില്‍ കൂടുതല്‍ വ്യക്തത ആവശ്യമാണെന്നും പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.
അഫ്ഗാന്‍ ചര്‍ച്ചകളുടെ നടപടിക്രമങ്ങള്‍ അന്തിമമാണെന്ന് താലിബാന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അഫ്ഗാന്‍ സര്‍ക്കാര്‍ ഇത് നിഷേധിച്ചു. നടപടിക്രമത്തിന്റെ ആമുഖത്തിന് കൂടുതല്‍ വിശദീകരണം ആവശ്യമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.
സര്‍ക്കാറും താലിബാനും തമ്മില്‍ സെപ്റ്റംബര്‍ 12 നാണ് ഖത്തറില്‍ വച്ച് ആദ്യ ചര്‍ച്ച നടത്തിയത്. വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച് ഇരുപക്ഷവും തമ്മില്‍ ഉടന്‍ ധാരണയിലെത്തുമെന്നാണ് അന്ന് പ്രതീക്ഷിച്ചതെങ്കിലും അത് സംഭവിച്ചില്ല. ഇരു കൂട്ടരും പരസ്പരം ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകാത്തതിനാലാണ് വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാവാതിരുന്നത്.
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.