July 08, 2020
July 08, 2020
തിരുവനന്തപുരം: വിവാദ സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ സന്ദീപിന്റെ ഭാര്യയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. 'കാർബണ്‍ ഡോക്ടർ' എന്ന സ്ഥാപനത്തിന്റെ ഉടമ സന്ദീപ് നായർ ഒളിവിലാണ്. രണ്ടുപേർക്കും സ്വർണക്കടത്തിൽ പങ്കുണ്ടെന്ന സംശയത്തിലാണ് കസ്റ്റംസ്. സന്ദീപിന്റെ ഭാര്യയെ നെടുമങ്ങാട് നിന്ന് കസ്റ്റിഡിയിലെടുത്തത്.
സന്ദീപിന്റെ കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പങ്കെടുക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കാറുകളുടെ എഞ്ചിനിൽ നിന്ന് കാർബൺ മാലിന്യം നീക്കം ചെയ്യുന്ന സ്റ്റാർട്ടപ്പായ കാർബൺ ഡോക്ടർ എന്ന സ്ഥാപനവുമായി സ്വപ്ന സുരേഷിന് എന്താണ് ബന്ധമെന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. സ്ഥാപനത്തിന്‍റെ ഉടമയല്ലാതിരുന്നിട്ടും സ്വപ്നയാണ് സ്പീക്കറെ ചടങ്ങിന് ക്ഷണിച്ചത്. കോൺസുലേറ്റ് ഉദ്യോഗസ്ഥയെന്ന നിലയിൽ സ്വപ്നയെ പരിചയമുണ്ടെന്നും നല്ല സ്റ്റാർട് അപ്പെന്ന നിലയിലാണ് ഉൽഘാടനത്തിന് പോയതെന്നും സ്പീക്കർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സ്വർണക്കടത്ത് കേസ് പുറത്തുവന്ന ശേഷം സന്ദീപ് നായര്‍ ഒളിവിലാണെന്നാണ് വിവരം.ഫോണ്‍ ഓഫാണ്. ജീവനക്കാര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ സന്ദീപ് എവിടെയാണെന്ന് അറിയില്ല. ഇതോടെ സന്ദീപിന് സ്വർണക്കടത്തിൽ ബന്ധമുണ്ടെന്ന സംശയം ശക്തമാവുകയാണ്.
ഇതിനിടെ സ്വപ്ന സുരേഷ് താമസിക്കുന്നുവെന്ന അഭ്യൂഹങ്ങൾ ഉയർന്നതിന് പിന്നാലെ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ബാർ ഹോട്ടലിൽ രാത്രി വൈകി പൊലീസ് പരിശോധന നടത്തി. സ്വപ്ന എത്തിയെന്ന പ്രചാരണത്തെത്തുടർന്ന് തിരുവനന്തപുരത്തെ ശാന്തിഗിരി ആശ്രമത്തിലെത്തി കസ്റ്റംസ് ഉദ്യോഗസ്ഥരും വിവരങ്ങൾ ശേഖരിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക