April 04, 2020
April 04, 2020
ദോഹ : കോവിഡ് കണക്കുകളിൽ ഖത്തർ സമ്പൂർണ് സുതാര്യത ഉറപ്പുവരുത്തുന്നുണ്ടെന്ന് ദേശീയ ദുരന്ത നിവാരണ സമിതി സുപ്രീം കമ്മിറ്റി വക്താവ് ലുൽവ അൽ ഖാത്തിർ അറിയിച്ചു. നിലവിലെ പ്രതിസന്ധിയെ വളരെ ശാസ്ത്രീയമായാണ് ഖത്തർ സമീപിക്കുന്നത്. രോഗികളുടെ എണ്ണം പൂർണമായി വെളിപ്പെടുത്താത്ത ചില രാജ്യങ്ങളുമുണ്ടെന്നും എന്നാൽ അത്തരം സമീപനങ്ങൾ ഖത്തർ പിന്തുടരുന്നില്ലെന്നും അവർ പറഞ്ഞു.
ഇൻഡസ്ട്രിയൽ ഏരിയ ഉൾപ്പെടെ ചില പ്രദേശങ്ങളിലെ പ്രവാസികളിൽ വ്യാപന ശൃംഖലകൾ കൂടിയതു കൊണ്ടാണ് മാർച്ച് 20 ന് ശേഷം കോവിഡ് രോഗബാധിതരുടെ എണ്ണം വർധിച്ചത്. യൂറോപ്പ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നിന്നും സ്വദേശികൾ രാജ്യത്ത് തിരിച്ചെത്തിയതാണ് ഇതിന് കാരണമെന്നും അവർ വിശദീകരിച്ചു. പ്രദേശം ഉടൻ തന്നെ അടക്കുകയും, മൊബൈൽ ഹെൽത്ത് യൂണിറ്റ് ഉൾപ്പെടെ സ്ഥാപിക്കുകയും ചെയ്തു കൊണ്ടാണ് സർക്കാർ ഇതിനെ നേരിട്ടത്.
മാർച്ച് 31 വരെ 22,000 ത്തിലധികം കോവിഡ് പരിശോധനകൾ പൂർത്തിയാക്കിയിട്ടുണ്ട്.. ഖത്തറിലെ കോവിഡ് -19 അണുബാധകളിൽ 89 ശതമാനം ഗുരുതരമല്ലാത്തതാണെന്നും 3 ശതമാനം മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളതെന്നും അവർ പറഞ്ഞു. തീവ്രപരിചരണ വിഭാഗത്തിൽ നിലവിൽ 37 കേസുകളാണുള്ളതെന്നും അവർ വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.