April 04, 2021
April 04, 2021
ദോഹ: യാത്ര ആവശ്യങ്ങള്‍ക്കുള്ള സൗജന്യ കോവിഡ് പരിശോധന ഖത്തറിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ തല്‍ക്കാലം നിര്‍ത്തിവെക്കാൻ പോകുന്നതായി റിപ്പോർട്ട്.. രോഗികള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് പുതിയ ക്രമീകരണം. പ്രൈമറി ഹെല്‍ത്ത് െകയര്‍ കോര്‍പറേഷന്റെ (പി.എച്ച്.സി.സി) ആശുപത്രികളില്‍ ഞായറാഴ്ച മുതല്‍ ഈ പരിശോധന ഉണ്ടാവില്ല. ഇതുസംബന്ധിച്ച് അതത് ആശുപത്രികള്‍ക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഖത്തര്‍ റെഡ്ക്രസന്‍റിൻറെ ഹെല്‍ത്ത് സെന്‍ററുകളിലും ഈ സേവനം നിര്‍ത്താനുള്ള സാധ്യതയുള്ളയാണ് റിപ്പോർട്ട്.
ഇനിമുതല്‍ കോവിഡ് ലക്ഷണങ്ങളുള്ളവര്‍ക്കു മാത്രം കോവിഡ് പരിശോധന നടത്താനാണ് തീരുമാനം. യാത്ര ആവശ്യങ്ങള്‍ക്കുള്ള കോവിഡ് പരിശോധനക്ക് വരുന്നവരോട് സ്വകാര്യ ആശുപത്രികളെ സമീപിക്കാനാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. നിലവില്‍ 350 റിയാല്‍ മുതല്‍ 500 റിയാല്‍ വരെയാണ് കോവിഡ് പരിശോധനക്ക് സ്വകാര്യ ആശുപത്രികളില്‍ വേണ്ടത്. ഈ തുക കുറക്കാനുള്ള സാധ്യതയും ഉണ്ട്. നിലവില്‍ ഖത്തറില്‍നിന്ന് ഇന്ത്യയിലേക്ക് പോകുന്ന എല്ലാവര്‍ക്കും മുന്‍കൂട്ടിയുള്ള കോവിഡ് പരിശോധന നിര്‍ബന്ധമാണ്.
ഖത്തര്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് പോകുന്നവര്‍ക്ക് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന വ്യവസ്ഥ കഴിഞ്ഞ ഫെബ്രുവരി 22 മുതലാണ് പ്രാബല്യത്തില്‍ വന്നത്.
യാത്രക്കാരന്‍ www.newdelhiairport.in എന്ന എയര്‍ സുവിധ പോര്‍ട്ടലില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനൊപ്പം കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുകയും വേണം. യാത്ര ചെയ്യുന്നതിന് 72 മണിക്കൂറിനുള്ളിലാണ് കോവിഡ് ടെസ്റ്റ് നടത്തേണ്ടത്. ചെക്ക് ഇന്‍ സമയത്ത് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. യാത്രക്കാരന് നാട്ടിലെ വിമാനത്താവളത്തില്‍ മോളിക്കുലാര്‍ പരിശോധനയും നടത്തും. താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്കും ബാച്ലേഴ്സിനും പൂര്‍ണമായും സൗജന്യമായി സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് പരിശോധന നടത്താനാകുമെന്നത് ഏറെ ആശ്വാസകരമായിരുന്നു. ബാച്ലേഴ്സ്, കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്നവര്‍, പുരുഷ തൊഴിലാളികള്‍ എന്നിവര്‍ക്ക് ഖത്തര്‍ റെഡ്ക്രസന്റിന്റെ ഓള്‍ഡ് ദോഹ പെട്രോള്‍ സ്റ്റേഷനടുത്തുള്ള ഫരീജ് അബ്ദുല്‍ അസീസ് ഹെല്‍ത്ത് സെന്‍റര്‍, ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയ 38ലെ ഹിമൈലിയ ഹെല്‍ത്ത് സെന്‍റര്‍ എന്നിവിടങ്ങളിലാണ് ഈ സേവനം ഉള്ളത്. രോഗികള്‍കൂടി വരുന്ന സാഹചര്യത്തില്‍ ഇനി കോവിഡ് ലക്ഷണമുള്ളവര്‍ക്ക് മാത്രം ഈ പരിശോധന പരിമിതപ്പെടുത്താനാണ് അധികൃതര്‍ ആലോചിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ റെഡ്ക്രസന്‍റ് ആശുപത്രികളിലും യാത്ര ആവശ്യങ്ങള്‍ക്കുള്ള പരിശോധന നിര്‍ത്തും.
ഫാമിലി ഹെല്‍ത്ത് കാര്‍ഡില്‍ ഓരോരുത്തരുടെയും ഹെല്‍ത്ത് സെന്‍റര്‍ എവിടെയാണോ അവിടെയാണ് യാത്ര ആവശ്യങ്ങള്‍ക്കായുള്ള പരിശോധന നടത്തിയിരുന്നത്. ഇവര്‍ക്ക് 50 റിയാലാണ് ഫീസ്. ഞായറാഴ്ച മുതല്‍ ഈ ആവശ്യക്കായി വരുന്നവരോട് സ്വകാര്യ ആശുപത്രികളില്‍ പോകാനാണ് നിര്‍ദേശിക്കുക.
32 സ്വകാര്യ ആശുപത്രികളില്‍ കോവിഡ് പരിശോധന നടത്താം
അല്‍ ഇമാദി ആശുപത്രി, ടര്‍ക്കിഷ് ആശുപത്രി, ദോഹ ക്ലിനിക് ആശുപത്രി, അല്‍ അഹ്ലി ആശുപത്രി, ക്യൂന്‍ ആശുപത്രി, ഡോ. മൂപ്പന്‍സ് ആസ്റ്റര്‍ ആശുപത്രി, മഗ്രിബി സെന്‍റര്‍ ഫോര്‍ ഐ-ഇ.എന്‍.ടി-ഡെന്‍റല്‍, എലൈറ്റ് മെഡിക്കല്‍ സെന്‍റര്‍, വെസ്റ്റ്ബേ മെഡികെയര്‍, സിറിയന്‍ അമേരിക്കന്‍ മെഡിക്കല്‍ സെന്‍റര്‍, ഫ്യൂച്ചര്‍ മെഡിക്കല്‍ സെന്‍റര്‍, ഡോ. ഖാലിദ് അല്‍ ശൈഖ് അലിസ് മെഡിക്കല്‍ സെന്‍റര്‍, അല്‍ ജുഫൈരി ഡയഗ്നോസിസ് ആന്‍ഡ് ട്രീറ്റ്മെന്‍റ്, അല്‍ അഹ്മദാനി മെഡിക്കല്‍ സെന്‍റര്‍, ഇമാറ ഹെല്‍ത്ത് കെയര്‍, കിംസ് ഖത്തര്‍ മെഡിക്കല്‍ സെന്‍റര്‍, അലീവിയ മെഡിക്കല്‍ സെന്‍റര്‍, ആസ്റ്റര്‍ മെഡിക്കല്‍ സെന്‍റര്‍ പ്ലസ് അല്‍ മുന്‍തസ, അല്‍ ജമീല്‍ മെഡിക്കല്‍ സെന്‍റര്‍, അറ്റ്ലസ് മെഡിക്കല്‍ സെന്‍റര്‍, അല്‍ തഹ്രീര്‍ മെഡിക്കല്‍ സെന്‍റര്‍, നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്‍റര്‍, ന്യൂ നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്‍റര്‍, ആസ്റ്റര്‍ മെഡിക്കല്‍ സെന്‍റര്‍ അല്‍ഖോര്‍, അല്‍ ഖയ്യാലി മെഡിക്കല്‍ സെന്‍റര്‍, അബീര്‍ മെഡിക്കല്‍ സെന്‍റര്‍, അല്‍ ഇസ്റ പോളി ക്ലിനിക്, വാല്യു മെഡിക്കല്‍ കോംപ്ലക്സ്, ഏഷ്യന്‍ മെഡിക്കല്‍ സെന്‍റര്‍ എല്‍.എല്‍.സി, ഡോ. മാഹിര്‍ അബ്ബാസ് പോളി ക്ലിനിക്, സിദ്റ മെഡിസിന്‍. ഇൗ കേന്ദ്രങ്ങള്‍ സാമ്ബിളുകള്‍ ശേഖരിച്ച് ഹമദ് ലബോറട്ടറികളിലേക്ക് അയക്കും.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക