June 19, 2020
June 19, 2020
തിരുവനന്തപുരം : പ്രവാസികളുടെ കോവിഡ് ടെസ്റ്റില്‍ സംസ്ഥാന സർക്കാർ ഇളവ് നൽകി. പുതിയ ഉത്തരവനുസരിച്ച് ഈ മാസം 25 വരെ വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. 25നുള്ളില്‍ പരിശോധന സംവിധാനം ഒരുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഖത്തർ,യു.എ.ഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ സർക്കാരിന്റെ ഉത്തരവിനെ തുടർന്ന് വലിയ ആശങ്കയിലായിരുന്നു.
അതേ സമയം സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണ് സിപിഎം സെക്രട്ടറിയേറ്റതിന്റെ തീരുമാനം.
നേരത്തെ പ്രവാസികൾക്ക് കോവിഡ് ടെസ്റ്റില്‍ തീരുമാനമെടുക്കാൻ അധികാരമുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. രോഗവ്യാപനം തടയാനാണ് തീരുമാനമെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിക്കുന്നു. രോഗമുള്ളവരും രോഗമില്ലാത്തവരും ഒന്നിച്ച് വിമാനത്തിൽ സഞ്ചരിക്കുന്നത് രോഗത്തിന്റെ വ്യാപ്തി കൂടാൻ കാരണമാകുന്നു. അതിനാലാണ് ടെസ്റ്റ് നിർബന്ധമാക്കുന്നത്. എന്നാൽ, ആർടിപിസിആർ ടെസ്റ്റ് നടത്തണമെന്ന് നിർബന്ധമില്ലെന്നും റാപ്പിഡ് ടെസ്റ്റെങ്കിലും നടത്തിയാൽ മതിയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
പുറത്തുനിന്ന് വരുന്നവരിലെ രോഗവ്യാപനത്തിന്റെ കണക്ക് ഉൾപ്പെടെയാണ് സർക്കാർ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരിൽ 0.22 ശതമാനം മാത്രമാണ് കോവിഡ് പോസിറ്റീവാകുന്നതെന്നും അതേസമയം, പ്രവാസികളിൽ അത് 1.22 ശതമാനമാണെന്നും സർക്കാർ വ്യക്തമാക്കി.
കേരളത്തിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നയത്തില്‍ തങ്ങള്‍ ഇടപെടുന്നില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.
ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് മാത്രം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുന്നതിന് തുല്യമാണെന്ന് ഹര്‍ജിക്കാരനായ കെ.എസ്.ആര്‍. മേനോന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹര്‍ജിക്കാരന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനെയും സംസ്ഥാന സര്‍ക്കാരിനെയും സമീപിക്കാവുന്നതാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക