August 13, 2020
August 13, 2020
ദോഹ : കോവിഡ് വ്യാപനത്തെ തുടർന്ന് നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്കിടയിൽ ആശങ്ക വർധിപ്പിച്ച് ഇന്ത്യയിൽ ഓരോ ദിവസവും പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നു. നിലവിൽ ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് ആഗസ്റ്റ് അവസാനം വരെ നീട്ടിയിട്ടുണ്ടെങ്കിലും വന്ദേ ഭാരത് മിഷൻ സ്വഭാവത്തിലോ ചാർട്ടേഡ് വിമാനങ്ങൾ വഴിയോ ഖത്തറിലേക്ക് എത്രയും വേഗം തിരിച്ചുവരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.അതേസമയം,ഇന്ത്യയിലെ കോവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവുണ്ടായില്ലെങ്കിൽ ഖത്തറിൽ തിരിച്ചെത്തിയാലും ഹോട്ടൽ കൊറന്റൈൻ ഉൾപ്പെടെയുള്ള അധിക ചെലവുകൾ മിക്ക ആളുകൾക്കും വലിയ കടമ്പയാവും.
ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മാർഗ നിർദേശപ്രകാരം കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മാത്രമാണ് ഖത്തറിൽ എത്തിയ ശേഷം ഹോം കൊറന്റൈൻ അനുവദിക്കുന്നത്. ഐസിഎംആർ അംഗീകാരമുള്ള ലാബിൽ നിന്നും നാല്പത്തിയെട്ട് മണിക്കൂർ മുമ്പ് നടത്തിയ കോവിഡ് നെഗറ്റിവ് ഫലവുമായി വരുന്നവർക്കാണ് ഖത്തറിലേക്ക് വരാൻ അനുമതി ലഭിക്കുക. ഇന്ത്യ ഉൾപെടെ കോവിഡ് വ്യാപനം ഉയർന്ന നിലയിൽ തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ളവർ ഖത്തറിൽ തിരിച്ചെത്തുമ്പോൾ ഒരാഴ്ച ഹോട്ടൽ കൊറന്റൈൻ നിർബന്ധമാണ്. ഏഴുദിവസം പൂർത്തിയായ ശേഷം കോവിഡ് പരിശോധന നടത്തി കോവിഡ് നെഗറ്റിവ് ആണെങ്കിൽ മാത്രമേ ഇവരെ ഹോം കൊറന്റൈനിലേക്ക് അയക്കുകയുള്ളൂ. ഫലം പോസറ്റിവ് ആണെങ്കിൽ ഇവരെ ഐസൊലേഷനിലേക്ക് മാറ്റും.അതേസമയം,ഹോം കൊറന്റൈനിൽ പോകുന്നവർക്കുള്ള മാർഗനിർദേശങ്ങളും സാധാരണക്കാരായ പ്രവാസികൾക്ക് തിരിച്ചടിയാവും. ബാത്‌റൂം സൗകര്യമുള്ള ഒറ്റക്ക് താമസിക്കാൻ കഴിയുന്ന മുറിയിലാണ് ഹോം കൊറന്റൈനിൽ കഴിയേണ്ടതെന്നാണ് നിബന്ധന. എന്നാൽ ചുരുങ്ങിയ വരുമാനത്തിൽ ഷെയറിങ് അക്കമഡേഷനിൽ കഴിയുന്ന ഇവരിൽ ഭൂരിഭാഗത്തിനും ഇത്തരമൊരു സൗകര്യം എങ്ങനെ ലഭ്യമാവുമെന്ന ആശങ്കയും പലരും പങ്കുവെക്കുന്നു.ഇതിന് സൗകര്യമില്ലാത്തവർ ഒരാഴ്ച കൂടി ഹോട്ടൽ കൊറന്റൈനിൽ തന്നെ തുടരുകയോ ജോലി ചെയ്യുന്ന സ്ഥാപനം പകരം സൗകര്യം ഒരുക്കുകയോ വേണ്ടിവരും. അല്ലാത്തപക്ഷം,കോവിഡ് പരിശോധന, വിമാന ടിക്കറ്റ്,രണ്ടാഴ്ചത്തെ ഹോട്ടൽ കൊറന്റൈൻ എന്നിവ ഉൾപെടെ ഭാരിച്ച സാമ്പത്തിക ചെലവുകളാണ് ഖത്തറിലേക്ക് തിരിച്ചുവരുന്നവരെ കാത്തിരിക്കുന്നത്.
ഇതിനിടെ,കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ചില രാജ്യങ്ങളെ കൂടി ഉൾപെടുത്തിയിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസം പൊതുജനാരോഗ്യ മന്ത്രാലയം പുറത്തുവിട്ട പുതുക്കിയ പട്ടികയിലും ഇന്ത്യ ഇടം പിടിച്ചിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 66,999 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 23,96,637 ആയി ഉയര്‍ന്നു.
ആയിരത്തിനടുത്ത് ദിവസേന മരണം റിപ്പോര്‍ട്ട് ചെയ്യുന്നതോടെ മരണസംഖ്യ അര ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇന്നലെ മാത്രം 942 പേരാണ് കോവിഡ് ബാധ മൂലം മരിച്ചത്. ഇതോടെ മരണം 47,033 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകൾ ഇനിയും വാട്സ്ആപ്പിൽ ലഭിക്കാത്തവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ജോയിൻ ചെയ്യുക. നിങ്ങളുടെ പേര് സന്ദേശമായി അയക്കുക